AmericaFeaturedLatest NewsNews

കടുത്ത പിന്തുണയിലൂടെ കമലാ ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്നു.

വാഷിംഗ്ടൺ: വലിയ തോതിൽ പിന്തുണ ഉറപ്പായതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ആയി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് തന്നെ ഉറപ്പായി. മുൻ സ്പീക്കർ നാൻസി പെലോസി, ന്യൂയോർക്ക് മേയർ എറിക് ആഡംസ് എന്നിവരും ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് പിന്തുണ നൽകി. മുൻ പ്രസിഡന്റ് ഒബാമ, സെനറ്റ് മജോറിറ്റി ലീഡർ ചക്ക് ഷൂമർ, ഹൗസ് ലീഡർ ഹക്കിം ജെഫ്രീസ് എന്നിവർ മാത്രം ഇപ്പോഴും സംശയത്തിലാണ്.

തിരഞ്ഞെടുപ്പിന് 105 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കമലാ ഹാരിസിനെ തിരഞ്ഞെടുക്കാനുള്ള നിയമപരമായ സംവിധാനം കണ്ടെത്തുക എന്നതാണ് പാർട്ടിയുടെ വെല്ലുവിളി.

പൊളിറ്റിക്കോയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച രാവിലെയോടെ കോൺഗ്രസിലെ പകുതിയിലധികം ഡമോക്രാറ്റിക് അംഗങ്ങളുടെയും പാർട്ടിയുടെ പകുതിയോളം ഗവർണർമാരുടെയും അംഗീകാരം ഹാരിസിന് ലഭിച്ചു. കോൺഗ്രസിലെ 212 ഡെമോക്രാറ്റിക് അംഗങ്ങളിൽ 153 പേർ, 47 പാർട്ടി സെനറ്റർമാരിൽ 32 പേർ, 23 ഗവർണർമാരിൽ 12 പേർ ഹാരിസിനെ പിന്തുണയ്ക്കുന്നുണ്ട്. ഈ പിന്തുണ ഹാരിസിന് നാമനിർദ്ദേശം ഉറപ്പാക്കുന്നു.

3,896 പ്രതിനിധികളെ കൺവെൻഷനിലേക്ക് വിജയിപ്പിച്ച് പാർട്ടി പ്രൈമറികളും കോക്കസുകളും ബൈഡൻ തൂത്തുവാരിയിരുന്നു. നാമനിർദ്ദേശത്തിന് ആവശ്യമായത് 1,976 പ്രതിനിധികൾ. ബൈഡൻ ഹാരിസിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും, തൻ്റെ പ്രതിനിധികളെ അങ്ങോട്ട് മാറ്റാൻ കഴിയില്ല. പ്രതിനിധികൾക്ക് ഇനി ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.

ഔദ്യോഗികമായി സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന പാർട്ടി കൺവെൻഷന് കഷ്ടിച്ച് ഒരു മാസം മാത്രമേ ഉള്ളൂ – ഓഗസ്റ്റ് 19 മുതൽ 22 വരെ ചിക്കാഗോയിൽ. എന്നാൽ തിരഞ്ഞെടുപ്പിന് വെറും മൂന്നര മാസം മാത്രം ശേഷിക്കെ, പാർട്ടിക്ക് കൺവെൻഷൻ വരെ കാത്തിരിക്കാനാവില്ല. കാത്തിരുന്നാൽ ഏതാണ്ട് ഒരു മാസത്തെ പ്രചാരണം ഇല്ലാതെ പോകും.

പാർട്ടിയിലെ മുതിർന്നവരിൽ മുൻ പ്രസിഡൻ്റ് ബിൽ ക്ലിന്റൺ, ഭാര്യ ഹിലരി എന്നിവർ തുടക്കത്തിലേ ഹാരിസിനെ പിന്തുണച്ചു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമ, സെനറ്റ് നേതാവ് ചക്ക് ഷുമർ, ഹൗസ് ലീഡർ ഹക്കീം ജെഫ്രിസ് എന്നിവർ ഇപ്പോൾ താൽക്കാലികമായി പിന്തിരിയുകയും, ഹാരിസിനെ പിന്തുണക്കാതെ നിൽക്കുകയും ചെയ്യുന്നു.

ഹാരിസിന് മുൻപിൽ വല്ലപ്പോഴും ശക്തമായ വെല്ലുവിളി ഉണ്ടാകാനുണ്ടെങ്കിലും, തൽക്കാലം പാർട്ടി ഹാരിസിനെ നാമനിർദ്ദേശം ലഭ്യമാക്കാൻ തീവ്രശ്രമത്തിലാണ്. ഇതിന്റെ നിയമപരമായ വഴികൾ തേടുകയാണ്.

ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർ ജെയിം ഹാരിസൺ, പാര്‍ട്ടി അഭിമുഖീകരിക്കുന്ന സാഹചര്യം അഭൂതപൂർവമാണെന്ന് സമ്മതിക്കുകയും, സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള സുതാര്യവും നിയമാനുസൃതവുമായ നടപടിക്രമം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഹാരിസിന്റെ ലക്‌ഷ്യം, ഈ നാമനിർദ്ദേശം നേടിയെടുക്കുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്യുക എന്നതാണ്. അനന്തരാവകാശിയുടെ കിരീടം അവർക്ക് ഇഷ്ടപ്പെടുന്നില്ല. സ്വന്തം യോഗ്യത തെളിയിക്കാൻ അവർക്ക് വഴിയും കണ്ടെത്തേണ്ടതുണ്ട്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, താൻ സ്ഥാനമൊഴിയുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഹാരിസ് മിക്കവാറും എല്ലാ പാർട്ടി നേതാക്കളെയും ഫോണിൽ വിളിച്ചു പിന്തുണ തേടി. ഇത് ഫലം കണ്ടു.

ഒഹായോ നിയമങ്ങൾക്കനുസരിച്ച്, ഓഗസ്റ്റ് 7 ന് മുമ്പ് ഒരു പാർട്ടി സ്ഥാനാർത്ഥി ബാലറ്റിൽ ഉണ്ടായിരിക്കണം. ആ നിയമം ഇപ്പോൾ ഓഗസ്റ്റ് അവസാനം വരെ നീട്ടി. സ്ഥാനാർത്ഥിയെ സ്ഥിരീകരിക്കുന്നതിന് ആഗസ്റ്റ് 7-ന് മുമ്പ് റോൾ-കോൾ വോട്ട് നടത്താൻ പാർട്ടി പദ്ധതിയിട്ടിരുന്നു. ഓഹായോ കാലാവധി നീട്ടിയതിനാൽ, നിയമപരമായ വെല്ലുവിളികൾ ഒഴിവാക്കാൻ വെർച്വൽ വോട്ടെടുപ്പുമായി മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ നീക്കം.

പാർട്ടിക്കകത്തും വോട്ടർമാർക്കിടയിലും തൻ്റെ ടിക്കറ്റ് സന്തുലിതമാക്കുന്ന ഒരു വൈസ് പ്രസിഡൻ്റിനെ വേഗത്തിൽ തീരുമാനിക്കുക എന്നതാണ് ഹാരിസിന്റെ മുന്നിലുള്ള ഭാരിച്ച ഉത്തരവാദിത്തം.

1972-ൽ വിപി സ്ഥാനാർഥി ആയി ആക്കിയ തോമസ് ഈഗിൾട്ടന് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പിന്നീട് കണ്ടെത്തിയതോടെ, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം ഒഴിവാക്കേണ്ടി വന്നു. അതുമൂലം പാർട്ടി നേരിട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ, സ്ഥാനാർത്ഥിയുടെ പശ്ചാത്തലം വേണ്ടത്ര പരിശോധിക്കേണ്ടതിനാൽ സമയവും ഒരു ഘടകമാണ്.

ബൈഡൻ സ്വരൂപിച്ച 240 മില്യൺ ഡോളർ പ്രചാരണ ഫണ്ട് ഹാരിസിന് ഉപയോഗിക്കാം. ഇത് ഹാരിസിന്റെ ഏറ്റവും വലിയ നേട്ടം. ഞായറാഴ്ച മാത്രം 50 മില്യൺ ഡോളർ സംഭാവനയായി ലഭിച്ചു.

വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ അവർ രാജ്യമാകെ അറിയപ്പെടുന്നു. ബൈഡൻ ഭരണകൂടത്തിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് എടുക്കുകയും കഴിയും.

മറുവശത്ത്, ബൈഡൻ-ഹാരിസ് അഡ്മിനിസ്ട്രേഷന്റെ കുറവുകളും അവരുടെ തലയിലാകും.

“ബൈഡന്റെ ഭരണത്തിനെതിരെ മത്സരിക്കുന്നതിനാൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആരായാലും പ്രശ്നമല്ല,” ട്രംപ് പറഞ്ഞു.

പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചപ്പോൾ ഹാരിസിന്റെ പ്രകടനം മോശമായിരുന്നു. ആദ്യ പ്രൈമറി വോട്ടെടുപ്പ് വരെ അവർ അന്ന് എത്തിയില്ല. പക്ഷേ, വൈസ് പ്രസിഡൻ്റ് എന്ന നിലയിലുള്ള പ്രവർത്തനം ഇതൊക്കെ മറിച്ചുകാണിക്കുന്നു.

ഇന്ത്യൻ-ആഫ്രിക്കൻ വംശീയതയുള്ള ഒരു സ്ത്രീ എന്ന നിലയിൽ, ആ വിഭാഗങ്ങളെ വീണ്ടും ഊർജ്ജസ്വലമാക്കാൻ ഹാരിസിന് കഴിയും.

Show More

Related Articles

Back to top button