അമേരിക്കൻ തെരഞ്ഞെടുപ്പ് ചൂടേറുന്നു; ന്യൂയോർക്ക്, വെർജീനിയ, ന്യൂജേഴ്സി സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ആരംഭിച്ചു

വാഷിംഗ്ടൺ : അമേരിക്കയിൽ ഈ വർഷത്തെ പ്രധാന സംസ്ഥാന, നഗരതല തിരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. ന്യൂയോർക്ക്, വെർജീനിയ, ന്യൂജേഴ്സി സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ, കാലിഫോർണിയയിൽ പോളിങ് കേന്ദ്രങ്ങൾ പിന്നീട് തുറക്കും. പ്രസിഡന്റും കോൺഗ്രസ്സും ഇല്ലാത്ത ഈ “ഓഫ് ഇയർ” തെരഞ്ഞെടുപ്പിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവനിശ്ചയിക്കുന്ന പ്രധാന പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.
ന്യൂയോർക്ക് സിറ്റിയിൽ മേയർ തിരഞ്ഞെടുപ്പ് കടുത്ത മത്സരമാണ്. 34 വയസ്സുകാരനായ സംസ്ഥാന അസംബ്ലി അംഗം സഹ്റാൻ മംദാനി നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകാനുള്ള ചരിത്രപരമായ ശ്രമത്തിലാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നിലപാടുകൾ സ്വീകരിക്കുന്ന മംദാനി, മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ ഈ വേനൽക്കാലത്തെ ഡെമോക്രാറ്റിക് പ്രൈമറിയിൽ തോൽപ്പിച്ച് രാഷ്ട്രീയ രംഗം ഞെട്ടിച്ചിരുന്നു. അതിനുശേഷം കുവോമോ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയതും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ മത്സരത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതുമാണ് ഇപ്പോഴത്തെ രംഗം കൂടുതൽ ആവേശകരമാക്കിയത്.

മംദാനി ജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്ക് ആദ്യമായി ഒരു മുസ്ലിം മേയർ ലഭിക്കും. ജീവിതച്ചെലവുകൾ, വാടക, ശമ്പളം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ ദേശീയതലത്തിലും ഡെമോക്രാറ്റുകൾക്ക് പ്രചാരണ പാഠമായേക്കാമെന്നാണ് നിരീക്ഷണം. എന്നാൽ, അവസാന ഘട്ടത്തിൽ കുവോമോ ക്രൈം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രചാരണം നടത്തി, മംദാനിക്ക് നഗരനേതൃത്വത്തിന് വേണ്ട പരിചയം ഇല്ലെന്ന ആരോപണവും മുന്നോട്ടുവച്ചു.
കാലിഫോർണിയയിൽ ഗവർണർ ഗാവിൻ ന്യൂസം മുന്നോട്ട് വെച്ച പ്രമേയം രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. സംസ്ഥാനത്തിന്റെ കോൺഗ്രസ് നിയോജകമണ്ഡലങ്ങൾ മധ്യദശാബ്ദത്തിൽ പുനർവരയ്ക്കാനുള്ള അനുമതി തേടുന്ന പ്രൊപ്പോസിഷൻ 50 ജനവിധിയ്ക്കാണ് പോകുന്നത്. സാധാരണയായി ഇത്തരം പുനർനിർമ്മാണം പത്ത് വർഷത്തിലൊരിക്കൽ മാത്രമാണ് നടക്കുന്നത്. ടെക്സാസ്, മിസ്സോറി പോലുള്ള റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ തങ്ങളുടെ പാർട്ടിക്ക് അനുകൂലമായി മണ്ഡലങ്ങൾ പുനർവരയ്ക്കാൻ ശ്രമിക്കുന്നതിനെ നേരിടാനാണ് ഈ നീക്കം.
ലോസ് ആഞ്ചലസ് ടൈംസിന്റെ കണക്കുപ്രകാരം പ്രചാരണത്തിന് ഇതിനകം 158 ദശലക്ഷം ഡോളർ ചെലവഴിക്കപ്പെട്ടു. കാലിഫോർണിയയിലെ സർവേകൾ പ്രകാരം 60 ശതമാനം വോട്ടർമാർ പ്രമേയത്തെ അനുകൂലിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടികൾ ഇതിനെ ശക്തമായി എതിർക്കുകയാണ്.
ന്യൂജേഴ്സി ഗവർണർ സ്ഥാനാർത്ഥിത്വ മത്സരവും കടുത്തതാണ്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മിക്കി ഷെറിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജാക്ക് സിയാറ്ററെല്ലിയും തമ്മിലുള്ള പോരാട്ടം സംസ്ഥാനത്തിന്റെ രാഷ്ട്രീയ താപനില അളക്കുന്നതായി കണക്കാക്കപ്പെടുന്നു. മുൻ പ്രസിഡന്റ് ബറാക് ഒബാമയും പീറ്റ് ബട്ടിജെഗും ഷെറിലിനെ പിന്തുണച്ചപ്പോൾ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് സിയാറ്ററെല്ലിക്ക് ഓൺലൈൻ റാലിയിലൂടെ പിന്തുണ അറിയിച്ചു.
വെർജീനിയയിൽ ആദ്യ വനിതാ ഗവർണർ തിരഞ്ഞെടുക്കപ്പെടും. ഡെമോക്രാറ്റ് ആബിഗെയിൽ സ്പാൻബർഗറും റിപ്പബ്ലിക്കൻ വിംസോം എർൾ-സിയേഴ്സും തമ്മിലുള്ള മത്സരം സംസ്ഥാനത്തിന്റെ രാഷ്ട്രീയ മുഖം നിർണയിക്കുന്നതായിരിക്കും. എർൾ-സിയേഴ്സ് വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്ത വനിത ഗവർണറായി തിരഞ്ഞെടുക്കപ്പെടും.
തിരഞ്ഞെടുപ്പ് രംഗത്ത് ട്രംപിന്റെ നിഴൽ ശക്തമായിരിക്കുന്നു. ന്യൂയോർക്കിലെ മേയർ സ്ഥാനാർത്ഥിത്വത്തിൽ കുവോമോയെ അദ്ദേഹം തുറന്നുപിന്തുണയ്ക്കുകയും മംദാനി ജയിച്ചാൽ നഗരത്തിന് ഫെഡറൽ സഹായം കുറയ്ക്കുമെന്ന പരാമർശം ചെയ്യുകയും ചെയ്തു. “ഒരു കമ്മ്യൂണിസ്റ്റ് ന്യൂയോർക്ക് നിയന്ത്രിച്ചാൽ ഫെഡറൽ പണം വ്യർത്ഥമാകും” എന്ന് ട്രംപ് 60 Minutes പരിപാടിയിൽ പറഞ്ഞിരുന്നു.
അമേരിക്കൻ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന ഈ “ഓഫ് ഇയർ” തിരഞ്ഞെടുപ്പിൽ ആരുടെ ശബ്ദമാണ് ഉയരുക എന്നത് ഇനി മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും.




