തദ്ദേശ ‘സെമിഫൈനല്‍’ യുഡിഎഫിന്; 2026ലെ മൂന്നാമൂഴത്തിന് സൂചനയോ?

കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കർട്ടൻ റെയ്സറായി വിലയിരുത്തപ്പെടുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്തുടനീളം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) മുന്നേറുന്ന ചിത്രം വ്യക്തമാകുന്നു.
14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, 86 നഗരസഭകളിലെ 3,205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് ജനവിധി രേഖപ്പെടുത്തിയത്.
ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 75.95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഡിസംബർ 9ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 70.9 ശതമാനം പോളിംഗും, ഡിസംബർ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, തദ്ദേശ ‘സെമിഫൈനൽ’ യുഡിഎഫിന് അനുകൂലമായിരിക്കുമോ എന്ന രാഷ്ട്രീയ ചർച്ചകളും ശക്തമാകുകയാണ്.




