ആവേശമായി മഹാപഞ്ചായത്ത്: കൊച്ചിയിൽ യുഡിഎഫ് വിജയോത്സവം, നേതാക്കൾക്ക് ശേഷം മാത്രം പ്രസംഗിച്ച് രാഹുൽ ഗാന്ധി.

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെപിസിസി സംഘടിപ്പിച്ച വിജയോത്സവം ‘മഹാപഞ്ചായത്ത്’ ആവേശകരമായ ജനപങ്കാളിത്തത്തോടെ നടന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ മഹാഭൂരിപക്ഷം നേടിയ ടീം യുഡിഎഫിന്റെ വിജയമാണ് ഇതെന്നും, ഇനി നിയമസഭാ തിരഞ്ഞെടുപ്പെന്ന വലിയ യുദ്ധത്തിന് തയ്യാറെടുക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും മുന്നിൽ നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് സദസ്സിൽ നിന്ന് നിറഞ്ഞ കൈയടി ഉയർന്നു.

കേരളത്തിലെ ജനങ്ങൾക്ക് മികച്ചൊരു സർക്കാരിന് അർഹതയുണ്ടെന്നും, അവർ അത് ആഗ്രഹിക്കുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആ പ്രതീക്ഷ സഫലമാക്കാൻ യുഡിഎഫിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാപഞ്ചായത്തിൽ അധ്യക്ഷ പ്രസംഗത്തിനു ശേഷം രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ ക്ഷണിച്ചെങ്കിലും, നേതാക്കൾ എല്ലാവരും സംസാരിച്ച ശേഷം മാത്രമേ താൻ സംസാരിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റിൽ കൂടുതൽ നേടി ഉജ്വല വിജയം ആവർത്തിക്കുമെന്ന് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ മണ്ണിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ പോലും അനുവദിക്കില്ലെന്നതിന്റെ ഉറപ്പായിരിക്കും ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല അയ്യപ്പന്റെ മോഷ്ടിച്ച സ്വർണം എവിടെയാണെന്ന് പോലും കണ്ടെത്താനാകാത്ത പിണറായി സർക്കാരിനെ ഉടൻ താഴെയിറക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു.

പരിപാടിക്കിടെ ജനക്കൂട്ടത്തിനിടയിൽ ആവേശത്തോടെ പതാക വീശിയ ഒരു കുട്ടിയെ രാഹുൽ ഗാന്ധി അടുത്തേക്ക് വിളിച്ച് ചോക്ലേറ്റ് നൽകുന്ന രംഗം ശ്രദ്ധേയമായി. ഷാഫി പറമ്പിൽ എംപി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എം.എം. ഹസൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു. ഡിസിസിയുടെ ഉപഹാരം പ്രസിഡന്റ് മുഹമ്മദ് ഷിയാസും മേയർ വി.കെ. മിനിമോളും ചേർന്ന് രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു.




