യു.എന്നില്‍ സ്വതന്ത്ര പലസ്തീന്‍ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ; അനുകൂലമായി142 രാജ്യങ്ങള്‍

ന്യൂഡല്‍ഹി : ഫ്രാന്‍സ് മുന്നോട്ടുവച്ച സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയത്തിന് ഇന്ത്യയടക്കം 142 രാജ്യങ്ങള്‍ പിന്തുണ നല്‍കി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തണമെന്നും, മേഖലയിലെ ജനങ്ങള്‍ക്ക് മികച്ച ഭാവി ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം മുന്നോട്ടുവന്നത്.
പലസ്തീന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാനും ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന ഈ പ്രമേയത്തെ യുഎസ്, ഇസ്രയേല്‍, അര്‍ജന്റീന അടക്കം 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ജര്‍മനി, സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സ്വതന്ത്ര പലസ്തീനെ അംഗീകരിച്ച് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. വീറ്റോ അധികാരം ഉപയോഗിച്ച് യുഎസ് എതിർത്തതിനാൽ പ്രമേയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും പൊതുസഭയില്‍ അത് പാസായി.
യു.എന്‍ വേദിയില്‍ ഗാസ വിഷയത്തില്‍ പതിവായി വിട്ടുനില്‍ക്കുന്ന നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പതിവുതെറ്റിച്ച് ഇന്ത്യ വ്യക്തമായി അനുകൂല വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗാസ വിഷയവുമായി ബന്ധപ്പെട്ട നാലു വോട്ടെടുപ്പുകളില്‍ ഇന്ത്യ വിട്ടുനിന്നിരുന്നു.
ഗള്‍ഫ് മേഖലയില്‍പ്പെട്ട അറബ് രാജ്യങ്ങള്‍ മുഴുവന്‍ ഫ്രാന്‍സ് മുന്നോട്ടുവച്ച പ്രമേയത്തെ ഒറ്റക്കെട്ടായി പിന്തുണച്ചു.




