ന്യൂയോർക്ക് ടൈംസിനെതിരെ ട്രംപ്; 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ്.

ന്യൂഡൽഹി ∙ അമേരിക്കയുടെ പ്രമുഖ ദിനപത്രമായ ന്യൂയോർക്ക് ടൈംസിനെതിരെ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതായി അറിയിച്ചു. ‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രം’ എന്നായിരുന്നു ട്രംപിന്റെ ആരോപണം.
ഫ്ളോറിഡയിലാണ് കേസ് ഫയൽ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
‘നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശവും അധഃപതിച്ചതുമായ പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസിനെതിരെ 15 ബില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ഇത് ഇപ്പോൾ റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകളുടെ മുഖ്യപത്രമായി മാറിയിരിക്കുകയാണ്,’ – തിങ്കളാഴ്ച വൈകുന്നേരം ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റിൽ പറഞ്ഞു.
ഡെമോക്രാറ്റിക് നേതാവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസിനെ തുറന്നുപിന്തുണച്ചതിനും ന്യൂയോർക്ക് ടൈംസിനെതിരെ ട്രംപ് വിമർശനമുന്നയിച്ചു. “ഇതുവരെ ഉണ്ടായതിൽ ഏറ്റവുമധികം നിയമവിരുദ്ധമായ പ്രചാരണ സംഭാവനയായിരുന്നു ന്യൂയോർക്ക് ടൈംസിന്റെ ആദ്യപേജിൽ പ്രസിദ്ധീകരിച്ച കമല ഹാരിസിന് നൽകിയ പിന്തുണ,” – ട്രംപ് ആരോപിച്ചു.
തന്നെയും, കുടുംബത്തെയും, തന്റെ ബിസിനസുകളെയും കുറിച്ച് തെറ്റായ വാർത്തകളാണ് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചുവരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. “നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് (ME!), എന്റെ കുടുംബം, ബിസിനസ്, അമേരിക്ക ഫസ്റ്റ് മൂവ്മെന്റ്, MAGA എന്നിവയെക്കുറിച്ച് പതിറ്റാണ്ടുകളായി ന്യൂയോർക്ക് ടൈംസ് നുണ പ്രചരിപ്പിക്കുകയാണ്,” – ട്രംപ് ആരോപിച്ചു.




