ജനാധിപത്യത്തിന്റെ രക്ഷകന്മാർ മാധ്യമങ്ങൾ: ഭീഷണികളും നിയന്ത്രണങ്ങളും വർദ്ധിക്കുന്ന കാലം — വി. കെ. ശ്രീകണ്ഠൻ എം.പി.

മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇതുവരെ നേരിട്ടതിലുപരി ഭീഷണിയും നിയന്ത്രണവുമാണ് ഇന്ന് നേരിടുന്നതെന്ന് പാർലമെൻ്റ് അംഗം വി. കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) സംഘടിപ്പിച്ച അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ അടിസ്ഥാനം മാധ്യമങ്ങളാണെന്നും, മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണം ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ളതാണെന്നും വി. കെ. ശ്രീകണ്ഠൻ എം.പി.ചൂണ്ടിക്കാട്ടി. ഭരണകൂടങ്ങൾക്കു തങ്ങൾക്കനുകൂലമല്ലാത്ത വാർത്തകൾ ഇഷ്ടമല്ലാത്തതിനാൽ മാധ്യമങ്ങളെ പലവിധത്തിൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. “സർക്കാർ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ മാത്രം കൊടുത്താൽ മതി എന്ന നിലപാടാണ് ഇന്നത്തെ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പാർലമെന്റിലോ മന്ത്രാലയങ്ങളിലോ ഒരു മാധ്യമപ്രവർത്തകൻ പ്രവേശിക്കാൻ പോലും ഇന്ന് നിരവധി പരിശോധനകൾ കടക്കേണ്ടി വരുന്നു,” — അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളെന്ന തിരുത്തൽ ശക്തിയെ ഇല്ലാതാക്കാൻ ഇഡി റെയ്ഡുകൾ, അന്യായ തടങ്കലുകൾ, ഭീഷണികൾ തുടങ്ങി ഭരണകൂട ഭീകരതയാണിപ്പോൾ വ്യാപകമായി നടക്കുന്നതെന്നും, രാജ്യവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ തുല്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും വി. കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു. അമേരിക്കൻ മലയാളികൾ ഭിന്നതകളില്ലാതെ ഐ.പി.സി.എൻ.എയുടെ കീഴിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് വലിയ അഭിമാന കാര്യമാണെന്നും അദ്ദേഹം ചേർത്തു.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്നും അത് വെറുതെ വളരുന്ന ഒരു ചെടിയല്ല, നിരന്തരം പരിപാലിക്കേണ്ടതാണെന്നും മനോരമ ന്യൂസ് ടി.വി ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു. അമേരിക്കയിലെ മലയാളികൾക്ക് മലയാളത്തോടും മാധ്യമരംഗത്തോടും ഉള്ള സ്നേഹം അതിശയകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇവിടെ വരുമ്പോഴെല്ലാം പല മലയാളി സുഹൃത്തുക്കളുടെ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. ഭക്ഷണത്തിലും സംസ്കാരത്തിലും പോലും കേരളത്തിന്റെ സ്പർശമുണ്ട് ഇവിടെ. ചിലപ്പോൾ എനിക്കിവിടെ ഒരു ജോലി ഉണ്ടോ എന്ന് തോന്നാറുണ്ട്,” — അദ്ദേഹം തമാശയായി പറഞ്ഞു.
അമേരിക്കയിൽ ഇരുപതിലധികം വർഷമായി പ്രവർത്തിച്ചുവരുന്ന ഐ.പി.സി.എൻ.എ ഐക്യത്തിന്റെ പ്രതീകമായി മാറിയിട്ടുണ്ടെന്നും, അമേരിക്കയിലെ ജനമനസ്സിൽ വലിയ സ്വാധീനമുള്ള സംഘടനയാണിതെന്നും അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം അഭിപ്രായപ്പെട്ടു. “കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളുമായി അമേരിക്കൻ മലയാളികൾക്ക് ബന്ധപ്പെടാനുള്ള വേദിയാണ് ഐ.പി.സി.എൻ.എ. മുൻ ഭാരവാഹികളും പുതിയ നേതാക്കളും ഒരുമിച്ച് പ്രവർത്തിക്കുന്ന സുന്ദരമായ കൂട്ടായ്മയാണിത്,” — അദ്ദേഹം പറഞ്ഞു.
“റിസോഴ്സുകളുടെയും സമയത്തിന്റെയും കുറവുകൾക്കിടയിലും ആത്മാർത്ഥമായി മാധ്യമപ്രവർത്തനം നടത്തുന്നവരാണ് യുഎസിലെ മലയാളികൾ. പലരും സ്വന്തം ചെലവിൽ തന്നെയാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്,” — ഐ.പി.സി.എൻ.എ പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ അഭിപ്രായപ്പെട്ടു.
യുഎസിലെ മലയാളികൾ ഐ.പി.സി.എൻ.എയുടെ തണലിൽ ഒത്തുനിൽക്കുന്നത് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും തേജസ്സാണെന്ന് റാന്നി എം.എൽ.എ പ്രമോദ് നാരായൺ പറഞ്ഞു.
ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കുര്യൻ പാമ്പാടി, മാധ്യമപ്രവർത്തകരായ ലീൻ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാർവതി, അബ്‌ജോത് വർഗീസ്, മോത്തി രാജേഷ് എന്നിവരും ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻറണി, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ് . അനിൽ ആറന്മുളയും ജോർജ് തുമ്പയിലും എന്നിവരും പങ്കെടുത്തു.




