ശബരിമല സ്വര്‍ണക്കൊള്ള: ഉദ്യോഗസ്ഥര്‍ക്കും പങ്ക്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍.

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പൊലീസ് 30 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് പോറ്റിയുടെ മൊഴി വ്യക്തമാക്കുന്നു.
സ്വര്‍ണം കല്‍പേഷിന് കൈമാറിയ വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാമെന്നും, സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന നിര്‍ദേശം അവര്‍ അനുസരിച്ചെന്നും പോറ്റി മൊഴിയില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്നും, താന്‍ ഒറ്റയ്ക്കല്ലെന്നും പോറ്റി സമ്മതിച്ചു.
ശബരിമലയില്‍നിന്ന് രണ്ട് കിലോ സ്വര്‍ണം തട്ടിയെടുത്തത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. “തന്നെ കുടുക്കിയവരെല്ലാം നിയമത്തിന് മുന്നില്‍ വരും,” എന്ന് പോറ്റി പ്രതികരിച്ചു.
ചോദ്യം ചെയ്യലില്‍ പോറ്റി പറഞ്ഞത് അനുസരിച്ച്, കട്ടിളപ്പാളി സ്വര്‍ണം പൂശി നല്‍കാനുള്ള സ്‌പോണ്‍സര്‍ വേളയിലാണ് തട്ടിപ്പ് ആരംഭിച്ചത്. ആദ്യം ലക്ഷ്യം പണപ്പിരിവിലൂടെ ലാഭം കൊയ്യാനായിരുന്നുവെങ്കിലും മൂന്ന് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പുതിയ പദ്ധതിയാണ് രൂപം കൊണ്ടത്.
ദ്വാരപാലക ശില്‍പ്പപാളികളിലെ സ്വര്‍ണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. ഗൂഡാലോചനയുടെ ഭാഗമായി, സ്വര്‍ണപ്പാളികള്‍ സഹസ്പോണ്‍സര്‍മാര്‍ക്കുവഴി കൈമാറാന്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചതായും പോറ്റി മൊഴി നല്‍കി.
സ്വര്‍ണപ്പാളികളില്‍ നിന്നു മിച്ചമായ സ്വര്‍ണം കല്‍പേഷിന് നല്‍കിയതായും, ഈ വിവരം ഉദ്യോഗസ്ഥര്‍ അറിഞ്ഞിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ കല്‍പേഷിന് ശേഷം സ്വര്‍ണം എവിടെ പോയെന്നോ, കല്‍പേഷ് ആര് ആണെന്നോ വ്യക്തമാക്കിയിട്ടില്ല. ചെന്നൈക്കാരനാണെന്ന് കരുതുന്ന കല്‍പേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ എസ്ഐടി നീക്കം തുടങ്ങി. മുരാരി ബാബു ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരെയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു.




