KeralaLatest NewsPolitics

കേരളം അതിദാരിദ്ര്യമുക്തമെന്ന് മുഖ്യമന്ത്രി; ‘ശുദ്ധ തട്ടിപ്പ്’ – പ്രതിപക്ഷം


തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. “കേരളം പുതുയുഗപ്പിറവിയിലാണ്. ചരിത്രപ്രധാനമായ കാര്യം ആയതിനാലാണ് നിയമസഭയില്‍ തന്നെയാണ് പ്രഖ്യാപിക്കുന്നത്,” എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. തട്ടിപ്പെന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടാണെന്നും അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. “അതിദരിദ്രരില്ലെന്ന അവകാശവാദം ശുദ്ധ തട്ടിപ്പാണ്. സര്‍ക്കാര്‍ പച്ചനുണകളുടെ സമാഹാരമാണ് അവതരിപ്പിക്കുന്നത്. സഭയെ പ്രഹസനമാക്കി മാറ്റിയിരിക്കുകയാണ്,” എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ബഹിഷ്കാരത്തിനു പിന്നാലെ പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി.

വൈകിട്ട് മൂന്ന് മണിക്ക് നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം ഔപചാരികമായി മുഖ്യമന്ത്രി നടത്തും.

അതേസമയം, സംസ്ഥാനത്ത് എങ്ങനെ അതിദാരിദ്ര്യ നിരക്ക് കണക്കാക്കി എന്നതിനെച്ചൊല്ലി വിദഗ്ധരും പ്രതിപക്ഷവും ചോദ്യമുയര്‍ത്തി. അഞ്ചരലക്ഷം പേരാണ് സൗജന്യ റേഷന്‍ വാങ്ങുന്ന ഒരു സംസ്ഥാനത്ത് വെറും 64,006 പേരെയാണ് അതിദാരിദ്രരായി കണക്കാക്കുന്നതെന്ന് ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. എം.എ. ഉമ്മന്‍, ഡോ. ജെ. ദേവിക, ഡോ. കെ.പി. കണ്ണന്‍ ഉള്‍പ്പെടെ 25 സാമ്പത്തിക–സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ ചോദ്യം ഉന്നയിച്ചു.

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം എങ്ങനെ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. എന്നാൽ, “അഞ്ചരലക്ഷം അതിദരിദ്രരുള്ള സംസ്ഥാനത്ത് വെറും 64,006 പേരാണ് പട്ടികയിലുള്ളത് എങ്ങനെ?” എന്ന ചോദ്യവും “ദാരിദ്ര്യത്തെ തിരഞ്ഞെടുപ്പ് കാപ്സ്യൂളാക്കാനോ?” എന്ന സംശയവുമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രത്തിൽ.

Show More

Related Articles

Back to top button