ദുബായ് : ആകാശത്തിലൂടെ പറന്നുയരുന്ന വിമാനങ്ങളോടുള്ള അതിരില്ലാത്ത സ്നേഹം 19കാരനായ മിഷാൽ മുഹമ്മദിന്റെ ജീവിതം അപ്രതീക്ഷിതമായി അവസാനിപ്പിച്ചു. പ്രിയപ്പെട്ട വിമാനത്തിന്റെ ചിത്രം പകർത്തുന്നതിനിടെ കാൽതെറ്റി കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് വീണാണ് കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയും ജെഡിടി എൻജിനീയറിങ് കോളജിലെ ഒന്നാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയുമായ മിഷാൽ മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ദുബായ് ദെയ്‌റയിലെ ഹൂർ അൽ അൻസിൽ ഈ ദാരുണ സംഭവം നടന്നത്. പതിനഞ്ച് ദിവസം മുൻപാണ് മിഷാൽ ബന്ധുക്കളെ കാണാനായി ദുബായിൽ എത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള നാല് നില കെട്ടിടത്തിൽ ബന്ധുക്കളോടൊപ്പം താമസിക്കുകയായിരുന്നു. വിമാനങ്ങൾ നിരന്തരം പറന്നുപോകുന്ന ആകാശക്കാഴ്ച അവന്റെ പ്രിയ വിനോദമായിരുന്നു. മൊബൈൽ ഫോണിൽ വിമാനങ്ങളുടെ ദൃശ്യങ്ങൾ പകർത്തി നാട്ടിലെ സുഹൃത്തുക്കളെ ആവേശത്തോടെ അയയ്ക്കാറുണ്ടായിരുന്നു.
സംഭവദിവസം ഉച്ചഭക്ഷണത്തിനു ശേഷം പതിവുപോലെ ടെറസിലേക്ക് കയറിയ മിഷാൽ, ഒരു വിമാനത്തിന്റെ ചിത്രം എടുക്കുന്നതിനിടെ പൈപ്പിൽ കാൽ വഴുതി താഴേക്ക് പതിക്കുകയായിരുന്നു എന്ന് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയിൽ റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നു മണിക്കൂറിനകം മിഷാൽ മരണത്തിന് കീഴടങ്ങി. വീഴ്ചയിൽ വയറ് തറയിൽ പതിച്ചതിനെ തുടർന്ന് ശ്വാസകോശത്തിൽ ഭക്ഷണം കയറുകയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പ് സാരമായി പരിക്കേൽക്കുകയും ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
പ്രിയപ്പെട്ടവനെ കോമയിൽ നിന്നെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രത്യാശയിലായിരുന്ന ബന്ധുക്കൾ, അവസാനമായി അവനെ കണ്ടത് ആശുപത്രിയിലായിരുന്നു. മൃതദേഹം രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി മുഹൈസിന മെഡിക്കൽ ഫിറ്റ്‌നസ് സെന്ററിൽ എംബാമിങ്ങും പ്രാർഥനയും നടത്തി.
പഠനത്തോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ചെറിയ കഫേയും മിഷാൽ നടത്തിവന്നിരുന്നു. വെള്ളിപ്പറമ്പ് വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകനാണ്. രണ്ട് സഹോദരിമാരുണ്ട്.
അവന്റെ പ്രിയപ്പെട്ട ആകാശത്ത് തന്നെ പറന്നുയർന്ന വിമാനത്തിൽ, ചേതനയറ്റ ശരീരം ഇന്നലെ പുലർച്ചെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇനി ആ പ്രിയപ്പെട്ട വിമാനക്കാഴ്ചകൾ ആ മൊബൈലിൽ ഒരിക്കലും പതിയില്ലെന്ന സത്യം ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുന്നു.














































