
ഡൽഹി : ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണ രീതിയെ അഭിനന്ദിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇന്ത്യ അസാധാരണമായ വൈദഗ്ധ്യത്തോടെയും തിടുക്കത്തോടെയും വിഷയത്തെ കൈകാര്യം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ ഫലപ്രദമായി നിയന്ത്രിച്ചതിന് ഇന്ത്യൻ അന്വേഷണ സംഘങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടാണ് റൂബിയോ പ്രതികരിച്ചത്. “ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ പരിചയവും മികവുമുണ്ട്. അവർക്കു ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ നല്ല രീതിയിൽ മുന്നേറുകയാണ്,” എന്ന് റൂബിയോ പറഞ്ഞു.
ജി7 യോഗത്തിനിടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും റൂബിയോയും ചെങ്കോട്ട സ്ഫോടനത്തെക്കുറിച്ച് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 6.52നാണ് ഡൽഹിയിലെ ചെങ്കോട്ടയ്ക്കരികിൽ കാർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. 13 പേർ മരണപ്പെട്ടു. ഈ സംഭവം ഭീകരാക്രമണമാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് ലോക രാജ്യങ്ങൾ ഇന്ത്യയോടുള്ള ഐക്യദാർഢ്യവും അനുശോചനവും രേഖപ്പെടുത്തിയിട്ടുണ്ട്.




