നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് യു.എസ്. താരിഫ് ഇളവ്; പുതിയ വ്യാപാരകരാറുകൾ ഉടൻ

വാഷിംഗ്ടൺ: അമേരിക്ക നാല് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ചില ഉത്പ്പന്നങ്ങൾക്ക് താരിഫ് ഇളവ് പ്രഖ്യാപിച്ചു. അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നീ രാജ്യങ്ങളുമായുള്ള പുതിയ വ്യാപാരകരാറുകളുടെ ഭാഗമായി ഇറക്കുമതി തീരുവയിൽ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
കരാറിന്റെ ഭാഗമായിട്ട് ഈ രാജ്യങ്ങളിൽ നിന്നുള്ള ചില ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കുകയും ചിലതിന് തീരുവ കുറച്ചുവരുത്തുകയും ചെയ്യും. ഇതിലൂടെ യു.എസ്. കമ്പനികൾക്ക് ഈ രാജ്യങ്ങളിൽ കൂടുതൽ വ്യാപാരസാധ്യതകൾ നേടാനാകുമെന്ന് ഭരണകൂടം വിലയിരുത്തുന്നു. കാപ്പി, വാഴപ്പഴം ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുറയാനുള്ള സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു.
കരാറുകളുടെ ഭൂരിഭാഗവും അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ അന്തിമരൂപം ഉൾക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ. എൽ സാൽവഡോർ, ഗ്വാട്ടിമാല, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള മിക്ക ഉത്പ്പന്നങ്ങൾക്കും നിലവിലെ 10% തീരുവ തുടരും. എന്നാൽ, അമേരിക്കയിൽ ഉത്പാദിപ്പിക്കാത്ത ഇക്വഡോറിലെ കാപ്പി, വാഴപ്പഴം തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കും.
ഈ വർഷം തന്നെ കരാർ ഒപ്പിടാനുളള സാധ്യതയുണ്ടെന്നും കാപ്പി, വാഴപ്പഴം ഉൾപ്പെടെയുള്ള ചില ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്ന നടപടികൾ വരാനുണ്ടെന്നും യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട്ബെസ്സെന്റ് നേരത്തെ സൂചന നൽകിയിരുന്നു. അതേസമയം, ബ്രസീലുമായും അമേരിക്ക വ്യാപാര ചർച്ചകൾ തുടരുകയാണ്. ബ്രസീലിന് നേരത്തെ ഏർപ്പെടുത്തിയ 50% തീരുവ ചർച്ചകൾക്ക് വെല്ലുവിളിയായിത്തന്നെ നിൽക്കുന്നു.




