“തേജസിന്റെ ചിറകുകളിൽ അവസാന പുഞ്ചിരി: ദുബായ് ആകാശത്ത് പൊലിഞ്ഞ വീര വൈമാനികന്റെ പുഞ്ചിരിക്കുന്ന ദൃശ്യങ്ങൾ”

ദുബായ് ∙ ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് പോർവിമാനം തകർന്നുവീണ സംഭവത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ (34) അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങൾ രാജ്യത്തെ നടുക്കുന്നു. പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ സന്തോഷത്തോടെ പുഞ്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അപ്രതീക്ഷിത ദാരുണത്തിൽ അദ്ദേഹം വിട പറഞ്ഞതോടെ പ്രവാസികളും നാട്ടുകാരും വേദനയിൽ .

ഹിമാചൽ പ്രദേശിലെ കാൻഗ്രാ ജില്ലയിലെ പാട്ടിയാൽക്കർ ഗ്രാമ സ്വദേശിയായ നമാൻഷ് സ്യാൽ പറത്തിയ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ്, ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട് നിലം പതിക്കുകയായിരുന്നു. രണ്ടുതവണ ഉയർന്ന് നിയന്ത്രണം വീണ്ടെടുത്തിട്ടും മൂന്നാം ഉയർച്ചയിൽ വിമാനം തകർന്നുവീണതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ്, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവർ അടങ്ങുന്ന പ്രതിനിധി സംഘവുമായി നമാൻഷ് സ്യാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തിന്റെ അഭിമാനമായി പറന്നുയരാൻ സജ്ജനായ ഒരു ധീര വൈമാനികന്റെ ആത്മവിശ്വാസം ആ ദൃശ്യങ്ങളിൽ തെളിഞ്ഞുനിന്നിരുന്നു. അദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ഒട്ടനവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു.
വിരമിച്ച ഐഎഎഫ് ഉദ്യോഗസ്ഥനായ പിതാവ് ജഗന്നാഥ് സ്യാൽ മകന്റെ പ്രകടനം യൂട്യൂബിലൂടെ കാണാനൊരുങ്ങിയിരിക്കെ ദുരന്തവാർത്തയാണ് ആദ്യം കേട്ടത്. നിമിഷങ്ങൾക്കകം എയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയതോടെ അനിശ്ചിതത്വം ദാരുണവാർത്തയായി മാറി.
2009-ൽ എൻഡിഎ പരീക്ഷ പാസായി സായുധസേനയിൽ ചേർന്ന നമാൻഷ് സ്യാൽ മികച്ച വൈമാനികനായി ചുരുക്കിയ അഭിമാനകരമായ ജീവിതം നയിച്ചു. ഭാര്യയും ഐഎഎഫ് ഓഫീസറാണ്. ആറുവയസ്സുള്ള മകളുടെ ഭാവി സ്വപ്നങ്ങളുമായി അദ്ദേഹം മുന്നേറുകയായിരുന്നു. അപകടത്തിന്റെ കാരണമന്വേഷിക്കാൻ ഇന്ത്യൻ എയർഫോഴ്സ് അന്വേഷണ സംഘത്തെ നിയോഗിച്ചു.
തേജസുമായി ജീവൻ പണയപ്പെടുത്തി പറന്നുയർന്ന നമാൻഷ് സ്യാലിന്റെ ധീരസ്മരണകൾക്ക് മുന്നിൽ രാജ്യം കണ്ണീരോടെ പ്രണാമം അർപ്പിക്കുന്നു.




