
കൊച്ചി : തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന സംഘടിപ്പിച്ചതായി നടൻ ദിലീപ് ആരോപിച്ചു. കേസിലെ കോടതി വിധിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മ’യുടെ കൊച്ചിയിൽ നടന്ന യോഗത്തിൽ നടി മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ് എല്ലാ സംഭവ വികാസങ്ങൾക്കും തുടക്കമായതെന്നും തുടർന്ന് അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനൽ വിഭാഗത്തിലെ ചിലർ കൂടി ചേർന്ന് തന്നെ പ്രതിയാക്കാനുള്ള നീക്കത്തിലാണുണ്ടായതെന്നും ദിലീപ് പറഞ്ഞു.

തന്റെ കരിയറും ജീവിതവും തകർക്കാൻ ആയിരുന്നു ഈ ഗൂഢാലോചനയുടെ ലക്ഷ്യമെന്നും, അതിന് വേണ്ടി കേസിലെ മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും പൊലീസ് ചേർത്ത് നിർത്തിയതായും അദ്ദേഹം പ്രകടിപ്പിച്ചു. ചില മാധ്യമങ്ങളെ ഉപയോഗിച്ച് കള്ളകഥകൾ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നും ആ കഥ ഒടുവിൽ തകർന്നുവീണുവെന്നും ദിലീപ് അഭിപ്രായപ്പെട്ടു.
‘യഥാർത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാൻ ശ്രമിച്ചതാണ്. എനിക്ക് ഒപ്പം നിന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. കോടതിയിൽ പോരാട്ടം മുന്നോട്ട് നയിച്ച വക്കീൽ രാമൻപിള്ളയ്ക്കും പ്രത്യേകം നന്ദിയുണ്ട്.’ — ദിലീപ് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ ഗൂഢാലോചന നടന്നുവെന്ന പ്രാഥമിക ആരോപണം ആദ്യമായി ഉയർന്നത് അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ‘അമ്മ’ കൊച്ചിയിൽ ചേർന്ന യോഗത്തിലായിരുന്നു. യോഗത്തിൽ നടി മഞ്ജു വാര്യർ തന്നെയാണ് ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ കോടതിമൊഴികൾ ഇതുവരെ പുറത്തുവന്നിട്ടില്ല. കോടതി നടപടികൾക്ക് ശേഷം മാത്രമേ അവ പുറത്തുവരുകയുള്ളു.




