യുദ്ധഭീതിയിൽ പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം ശക്തമാക്കുന്നു; ആറാമത്തെ യുദ്ധക്കപ്പലും മേഖലയിൽ.

വാഷിങ്ടൻ : ഇറാനെതിരെ ആക്രമണ ഭീഷണി ഉയരുന്നതിനിടയിൽ പശ്ചിമേഷ്യയിൽ യുഎസ് സൈനിക സാന്നിധ്യം കൂടുതൽ ശക്തമാകുന്നു. യുഎസ് നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ കൂടി മേഖലയിലേക്ക് നീങ്ങിയതോടെ അവിടെ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളുടെ എണ്ണം ആറായി. ഇതിനുപുറമെ ഒരു വിമാനവാഹിനിയും മൂന്ന് അകമ്പടിക്കപ്പലുകളും ഇതിനകം തന്നെ മേഖലയിൽ സജ്ജമാണ്.
യുഎസ്എസ് ഡെൽബർട്ട് ഡി. ബ്ലാക് എന്ന യുദ്ധക്കപ്പലാണ് ഏറ്റവും ഒടുവിൽ പശ്ചിമേഷ്യയിലേക്ക് യാത്രതിരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറാനെ ലക്ഷ്യമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ കടുത്ത പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
അതേസമയം, ഇറാനിൽ ജനകീയ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയെന്നാരോപിച്ച് ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട 15 ഉദ്യോഗസ്ഥർക്കും എട്ട് സംഘടനകൾക്കുമെതിരെ യൂറോപ്യൻ യൂണിയൻ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിന് പുറമേ, ഇറാൻ സായുധസേനയുടെ ഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനവും യൂറോപ്യൻ യൂണിയൻ കൈക്കൊണ്ടിട്ടുണ്ട്.
ഇവയെല്ലാം പശ്ചിമേഷ്യയിൽ യുദ്ധസാദ്ധ്യതകൾ വീണ്ടും ശക്തമാകുന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു.




