AmericaCrimeLatest News

ടെക്സസിൽ 15 വയസ്സുകാരനായ വിദ്യാർത്ഥി അധ്യാപികയെ വെടിവെച്ച ശേഷം  സ്വയം വെടിവെച്ച് മരിച്ചു:

ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. പഠനത്തിൽ നേരിട്ടിരുന്ന കടുത്ത വെല്ലുവിളികളും മാർക്ക് കുറഞ്ഞതുമാണ് ഈ കടുംകൈയിലേക്ക് വിദ്യാർത്ഥിയെ നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ചയാണ് സ്കൂളിനെ നടുക്കിയ ഈ സംഭവം നടന്നത്. വീട്ടിൽ നിന്ന് കൊണ്ടുവന്ന .357 റിവോൾവർ ഉപയോഗിച്ചാണ് വിദ്യാർത്ഥി വെടിയുതിർത്തത്.

വിദ്യാർത്ഥി പല വിഷയങ്ങളിലും പരാജയപ്പെട്ടിരുന്നുവെന്നും പഠനസംബന്ധമായ സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും കോമൽ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കുട്ടിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പോലീസ് കണ്ടുകെട്ടി.

പരിക്കേറ്റ അധ്യാപിക ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സ്കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ജോൺ ഇ. ചാപ്മാൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പിന്തുണ നൽകാൻ പ്രത്യേക കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സ്കൂളിന് അവധി നൽകി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്.

പി പി ചെറിയാൻ

Show More

Related Articles

Back to top button