അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി.

ഫ്ലോറിഡ: 1990-ൽ മോഷണശ്രമത്തിനിടെ അയൽവാസിയായ മാർലിസ് സാതർ എന്ന സ്ത്രീയെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി ചാഡ്‌വിക് സ്കോട്ട് വില്ലാസിയുടെ (58) വധശിക്ഷ നടപ്പിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാ നടപടി.ഈ വർഷം ഫ്ലോറിഡയിൽ നടപ്പിലാക്കുന്ന അഞ്ചാമത്തെ വധശിക്ഷയാണിത്
മോഷണം തടയാൻ ശ്രമിച്ച മാർലിസിനെ കെട്ടിയിട്ട ശേഷം പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അവർ ജീവനോടെ ഇരിക്കുമ്പോഴാണ് പ്രതി തീ കൊളുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട വില്ലാസി, മരിച്ചവരുടെയും സ്വന്തം കുടുംബാംഗങ്ങളോടും ക്ഷമ ചോദിച്ചു.
ഗവർണർ റോൺ ഡിസാന്റിസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വധശിക്ഷ നടപ്പിലാക്കുന്നതിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി രേഖപ്പെടുത്തുന്നത്. ഏപ്രിൽ 30-ന് മറ്റൊരു പ്രതിയുടെ വധശിക്ഷയും ഫ്ലോറിഡയിൽ നിശ്ചയിച്ചിട്ടുണ്ട്.
പി. പി. ചെറിയാൻ




