സിഎംആർഎൽ ഇടപാട്: വീണ വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഇഡി; ഫോൺ പിടിച്ചെടുത്തു.

കൊച്ചി: വിവാദമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. പരിശോധനയിൽ പിടിച്ചെടുത്ത ബാങ്ക് രേഖകൾ വിശദമായി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ സമൻസ് അയക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) എല്ലാ പഴുതുകളും ഉപയോഗിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. പരിശോധനയിൽ വീണയുടെ ഫോൺ പിടിച്ചെടുത്തതായി ഇ.ഡി വൃത്തങ്ങൾ സ്ഥിരീകരിച്ചു. വീണയുടെ സാന്നിധ്യത്തിൽ ഇതു പരിശോധിക്കണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്വത്തുവിവരങ്ങൾ അടക്കമുള്ളവയിലും പരിശോധനയുണ്ടാവും.
കേസിൻ്റെ ഭാഗമായി ഇതുവരെ വിവിധ ബാങ്കുകളിലായി 242 അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. മരവിപ്പിച്ച അക്കൗണ്ടുകളിലായി 18.36 കോടി രൂപയുടെ നിക്ഷേപമാണ് നിലവിൽ ഇഡിയുടെ നടപടി നേരിട്ടിരിക്കുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും രേഖകൾ പരിശോധിച്ച് പണത്തിന്റെ ഉറവിടവും വിനിയോഗവും കണ്ടെത്താൻ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു.
അന്വേഷണം വീണയുടെ നിക്ഷേപങ്ങളിലേക്ക്
യാതൊരു സേവനവും നൽകാതെ സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കമ്പനിക്ക് ലഭിച്ച തുക എങ്ങോട്ടാണ് വകമാറ്റിയതെന്ന് ഇഡി പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ പണം ഉപയോഗിച്ച് വീണ വിജയൻ പുതിയ നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടെ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് വീണ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ ഇഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. 130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളാണ് നിലവിൽ ഇഡിയുടെ നിരീക്ഷണത്തിലുള്ളത്.




