ഫ്രീസറിലുണ്ടായിരുന്ന മൃതദേഹം; ഡാലസ് യുവതിയുടെ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ

ഡാലസ്, ടെക്സാസ്: അയൽവാസി കേട്ട ഒരു സംശയാസ്പദ സംഭാഷണത്തിൽ നിന്നാരംഭിച്ച അന്വേഷണം ഒടുവിൽ കൊലപാതകക്കേസിലേക്കും അറസ്റ്റിലേക്കും എത്തി. ഡാലസിലെ ഈസ്റ്റ് ഓക് ക്ലിഫിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലെ ഫ്രീസറിനുള്ളിൽ കണ്ടെത്തിയ 27- കാരിയായ മരിയ മുറേ (Mariah Murray)യുടെ മരണവുമായി ബന്ധപ്പെട്ട് കെൻഡ്രിക് ബ്രൗൺ (51) എന്നയാളെ ഡാലസ് പോലീസ് അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി.
പോലീസ് രേഖകൾ പ്രകാരം, ഒരു അയൽവാസി “ഫ്രീസറിലൊരു മൃതദേഹമുണ്ട്” എന്ന തരത്തിലുള്ള സംഭാഷണം കേട്ടതായി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട വീട്ടിലെ ഫ്രീസറിനുള്ളിൽ മരിയയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതിയെ കേസുമായി ബന്ധിപ്പിക്കുന്നതായി പോലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അതേ വീട്ടിൽ തീപിടിത്തവും ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
മരിയ മുറേയുടെ മരണകാരണം കൊലപാതകമാണെന്ന് മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ വ്യക്തമായ ഉദ്ദേശ്യമോ സംഭവത്തിന്റെ പൂർണ്ണ സാഹചര്യങ്ങളോ സംബന്ധിച്ച് പോലീസ് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമോയെന്ന് പരിശോധിച്ചുവരികയാണെന്നും ഡാലസ് പോലീസ് അറിയിച്ചു.
വാർത്ത : പ്രസാദ് തീയാടിക്കൽ




