യുഎസ് മാളിൽ മോഷണശ്രമം: ഇന്ത്യൻ യുവതി പൊലീസിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി

ന്യൂയോർക്ക് : യുഎസിലെ ഷോപ്പിങ് മാളിൽ മോഷണശ്രമത്തിനിടെ പിടിയിലായ ഇന്ത്യൻ യുവതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ജനുവരി 15നാണ് യുവതിയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ശ്വാസം മുട്ടി കരഞ്ഞ് നിലവിളിക്കുന്ന യുവതിയെ കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പുറത്തേക്ക് പോകാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെ യുവതി അമിതമായി കരഞ്ഞ് ശ്വാസംമുട്ടുന്നതായി ദൃശ്യങ്ങളിൽ കാണാം. “ദീർഘശ്വാസം വിടാൻ ശ്രമിക്കണം, ശ്വസനം സാധാരണ നിലയിലായാൽ മാത്രമേ സംസാരിക്കാൻ കഴിയൂ” എന്നുപറഞ്ഞ് ഓഫീസർ യുവതിയെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കേൾക്കാം. ഇംഗ്ലീഷ് അത്ര നന്നായി അറിയില്ലെന്നും തന്റെ മാതൃഭാഷ ഗുജറാത്തിയാണെന്നും യുവതി വെളിപ്പെടുത്തി. വിവർത്തകനെ ആവശ്യമില്ലെന്നും അവൾ പറഞ്ഞു.
യുവതിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ, സഹായം ആവശ്യമുണ്ടോ എന്നും പൊലീസ് ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം, യുഎസിലെ പ്രശസ്ത സ്റ്റോർ ചെയിൻ ആയ ടാർജറ്റ് സ്റ്റോറിൽ നിന്ന് കാർട്ട് നിറയെ സാധനങ്ങളുമായി പുറത്തേക്ക് പോകുന്ന യുവതിയുടെ ദൃശ്യങ്ങളും സ്റ്റോർ ജീവനക്കാർ പൊലീസിന് കൈമാറി. പതിവ് കസ്റ്റമർ ആയിരുന്നെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് ജീവനക്കാരൻ പൊലീസിനോട് വ്യക്തമാക്കി.
വാഷിങ്ടൺ സ്റ്റേറ്റിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസുണ്ടെന്നും സ്റ്റോറിൽ നിന്ന് വാങ്ങിയ ചില സാധനങ്ങൾ പുറത്ത് വിൽക്കുന്നുണ്ടെന്നും യുവതി പൊലീസിനോട് സമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചു.
ഇതേ സമയം, കഴിഞ്ഞ ജൂലൈയിൽ ഇലിനോയിലെ മറ്റൊരു ടാർജറ്റ് സ്റ്റോറിൽ നിന്ന് ഏകദേശം 1.1 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പണം നൽകാതെ പുറത്തേക്കെടുത്തതിനായി മറ്റൊരു ഇന്ത്യൻ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴു മണിക്കൂർ സ്റ്റോറിനുള്ളിൽ ചെലവഴിച്ച ശേഷമാണ് അവൾ സാധനങ്ങളുമായി പുറത്തേക്കുപോയത്. പിന്നീട് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് അറസ്റ്റ് നടത്തിയത്.




