CrimeKeralaLatest News

‘ഓപ്പറേഷന്‍ സൈ ഹണ്ട്’: 280 പേര്‍ അറസ്റ്റില്‍; സൈബര്‍ തട്ടിപ്പുകാര്‍ ക്യാമ്പസുകളിലേക്ക് കൈവിരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ സൈ ഹണ്ട്’ ശക്തമായി മുന്നേറുന്നു. ഇതുവരെ 280 ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ എഴുപത് ശതമാനവും യുവാക്കളാണ്. ഇവരില്‍ പകുതിയിലേറെ കോളജ് വിദ്യാര്‍ഥികളാണ് എന്നത് ആശങ്ക ഉയര്‍ത്തുന്നു.

സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് മ്യൂള്‍ അക്കൗണ്ടുകള്‍ കണ്ടെത്തി തരാന്‍ കോളജുകളെ കേന്ദ്രീകരിച്ച് ഏജന്റുമാരെ നിയോഗിക്കുന്നതാണ് പുതിയ രീതി. വിദ്യാര്‍ഥികളെ തന്നെ മാഫിയ സംഘത്തിന്റെ കണ്ണികളാക്കിയാണ് തട്ടിപ്പ് വ്യാപനം. തട്ടിപ്പിലൂടെ സമ്പാദിക്കുന്ന പണം പിടിക്കപ്പെടാതിരിക്കാന്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപങ്ങളാക്കി മാറ്റുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊച്ചിയില്‍ അറസ്റ്റിലായ 20–21 വയസുകാരായ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ കോടികളുടെ ഇടപാടുകളാണ് നടന്നത്. മണി ചെയിന്‍ മാതൃകയില്‍ ക്യാമ്പസുകളില്‍ നിന്നും കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് സൈബര്‍ മാഫിയ പ്രവര്‍ത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു.

അക്കൗണ്ട് വിവരങ്ങള്‍ പണമായി വില്‍ക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതും ‘കൈനിറയെ പണം’ എന്ന വാഗ്ദാനങ്ങളിലൂടെ കെണിയൊരുക്കുന്നതുമാണ് തട്ടിപ്പുകാര്‍. അക്കൗണ്ട് വിറ്റവര്‍ തന്നെ പിന്നീട് ഏജന്റുമാരായി മാറുന്നതാണ് സാധാരണ.

ക്യാമ്പസുകളില്‍ അക്കൗണ്ട് കച്ചവടം രണ്ട് രീതിയിലാണ് നടക്കുന്നത് — ‘വണ്‍ ടൈം സെയില്‍’ മോഡലിലും വാടകയ്ക്ക് നല്‍കലിലുമാണ്. ഓരോ അക്കൗണ്ട് പിടിച്ചു കൊടുക്കുന്നതിന് പ്രത്യേക കമ്മീഷനും ലഭിക്കും. കമ്മീഷന്‍ നിരക്ക് സ്ഥിരമായിട്ടില്ല. പണം എളുപ്പത്തില്‍ ലഭിക്കുമെന്ന് കരുതി പലരും ഈ തട്ടിപ്പില്‍ കുടുങ്ങുകയാണ്.

സംസ്ഥാന വ്യാപകമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ ഏജന്റുമാരായി മാറിയിട്ടുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു. കഴിഞ്ഞ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 50-ലേറെ മലയാളി യുവാക്കളാണ് അറസ്റ്റിലായത്. പൊലീസിന്റെ അന്വേഷണം വീട്ടിലെത്തുമ്പോഴാണ് മാതാപിതാക്കള്‍ പോലും മക്കള്‍ തട്ടിപ്പ് സംഘങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയുന്നത്.

Show More

Related Articles

Back to top button