AmericaCommunityLatest News

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു 

ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രാദേശിക വൈദികർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, കുടുംബങ്ങൾ എന്നിവർ ഒത്തുചേർന്ന ആഘോഷരാവ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. വൈവിധ്യമാർന്ന ഇന്ത്യൻ പ്രവാസികളുമായി സമ്പർക്കം പുലർത്തുന്നതിനും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായി കോൺസുൽ ജനറൽ ഡി.സി. മഞ്ജുനാഥ് അതിഥികളെ സ്വാഗതം ചെയ്തു.

എ.ഡി 52-ൽ സെന്റ് തോമസ് അപ്പോസ്തലൻ മലബാർ തീരത്ത് എത്തിയതോടെ തുടങ്ങിയ സുദീർഘവും ചരിത്രപരവുമായ ക്രൈസ്തവ പാരമ്പര്യം ഇന്ത്യക്കുണ്ട്. അന്നുമുതൽ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയുടെ അവിഭാജ്യ ഘടകമായി ക്രിസ്തുമതം മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സാമൂഹിക പരിഷ്കരണങ്ങളിലും സാംസ്കാരിക ഉണർവിലും ക്രൈസ്തവ സമൂഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു.

ഇന്ത്യൻ ക്രൈസ്തവ സമൂഹം ചരിത്രപരമായും അല്ലാതെയും നൽകി വരുന്ന സംഭാവനകളെ കോൺസുൽ ജനറൽ പ്രസംഗത്തിൽ അഭിനന്ദിച്ചു. കൂടാതെ, ഹൂസ്റ്റണിലും അമേരിക്കയിലുടനീളമുള്ള ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ സജീവമായ ഇടപെടലുകളെയും അദ്ദേഹം പ്രകീർത്തിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി സംഗീത പരിപാടികളും കരോളും സംഘടിപ്പിച്ചു. തമിഴ് കത്തോലിക്കാ കമ്മ്യൂണിറ്റി അവതരിപ്പിച്ച ക്രിസ്മസ് കരോളുകൾ പരിപാടിക്ക് മാറ്റുകൂട്ടി. വിവിധ സഭകളിലെ വൈദികരും ജനപ്രതിനിധികളും ക്രിസ്മസ് ആശംസകളും സന്ദേശങ്ങളും പങ്കുവെച്ചു.

നാസ (NASA) സി.ഇ.ഒ ജാരെഡ് ഐസക്മാൻ, സെനറ്റർ കോർണിന്റെ റീജിയണൽ ഡയറക്ടർ ജെയ് ഗ്വെരേറോ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതിനും കമ്മ്യൂണിറ്റി ഐക്യം നിലനിർത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ദൗത്യത്തിൽ ക്രൈസ്തവ സമൂഹത്തെ ഉൾപ്പെടുത്തിയതിന് പങ്കെടുത്ത വൈദികർ കോൺസുൽ ജനറൽ മഞ്ജുനാഥിന് നന്ദി അറിയിച്ചു. കോൺസുലേറ്റിന്റെ ഈ ഉദ്യമത്തെ മതനേതാക്കളും കമ്മ്യൂണിറ്റി അംഗങ്ങളും  അഭിനന്ദിച്ചു. ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ  കൗൺസിലിനെ പ്രതിനിധീകരിച്ച്  റവ. ഫാ. ഡോ. ഐസക് പ്രകാശ് കോൺസിൽ ജനറലിന് നന്ദി രേഖപ്പെടുത്തി.

ഡോ. ജോർജ് എം. കാക്കനാട്ട്

Show More

Related Articles

Back to top button