GulfKeralaLatest NewsNews

ഗൾഫ് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; കേരളത്തിൽനിന്നും മസ്കത്ത്, റാസൽഖൈമയിലേക്കും വിമാനങ്ങൾ.

ന്യൂഡൽഹി : ഗൾഫ് മേഖലയിലെ വ്യോമമേഖല വീണ്ടും തുറന്നതിനെ തുടർന്ന് ജിദ്ദയിലേക്കും മസ്കത്തിലേക്കും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർവീസുകൾ പുനരാരംഭിച്ചു. സൗദി അറേബ്യയുടെയും ഒമാന്റെയും വ്യോമപാതകൾ തുറന്നതോടെയാണ് കമ്പനികൾ സർവീസുകൾ വീണ്ടും ആരംഭിച്ചത്. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽനിന്ന് ദുബായിലേക്കും തിരിച്ചും വെള്ളിയാഴ്ച സർവീസുകൾ ഉണ്ടായിരിക്കും.

കേരളത്തിൽനിന്നും ഗൾഫ് മേഖലയിലേക്കുള്ള ചില സർവീസുകളും വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുക. കൂടാതെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്ന് മസ്കത്തിലേക്കും സർവീസുകൾ ഉണ്ടാകും. ദുബായിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.

ഇതിനൊപ്പം ഇൻഡിഗോയും ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഗൾഫിലെ എട്ട് വിമാനത്താവളങ്ങളിലേക്കായി 34 സർവീസുകളാണ് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജിദ്ദ–കോഴിക്കോട്, കൊച്ചി–മസ്കത്ത് സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

മുംബൈയും ഡൽഹിയും കേന്ദ്രീകരിച്ച് സ്പൈസ്ജെറ്റ് ഗൾഫിലേക്കായി 14 സർവീസുകൾ നടത്തും. ഇതിൽ 13 സർവീസുകൾ ഫുജൈറയിലേക്കും ഒരു സർവീസ് ദുബായ്–മുംബൈ റൂട്ടിലുമാണ്. മുംബൈയിൽനിന്ന് ജിദ്ദയിലേക്കു രാവിലെ 7.20ന് ആകാശ എയർ സർവീസ് പുറപ്പെടും. ജിദ്ദയിൽനിന്ന് രാത്രി 11.55ന് തിരികെ സർവീസ് ഉണ്ടായിരിക്കും. എന്നാൽ അബുദാബി, ദോഹ, റിയാദ്, കുവൈത്ത് സർവീസുകൾ മാർച്ച് 7 വരെ ആരംഭിക്കില്ലെന്ന് ബന്ധപ്പെട്ട കമ്പനികൾ അറിയിച്ചു.

ഇതിനിടെ എമിറേറ്റ്സ് വിമാനക്കമ്പനി ദുബായിൽനിന്ന് ഇന്ത്യയിലേക്കായി ഏകദേശം 100 സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.

ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ ഇന്ത്യയിൽനിന്ന് പുറപ്പെടേണ്ട 2,300ലേറെ വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഇതിൽ 1,700ലധികം സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികളുടേതാണ്. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ഏകദേശം 2.93 ലക്ഷം യാത്രക്കാരാണ് നേരിട്ട് ബാധിക്കപ്പെട്ടത്.

Show More

Related Articles

Back to top button