ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ വർക്കെതിരെ ജനവിധി ഇന്ന്; പുതുപ്പള്ളിയും കേരളവും മാറ്റത്തിന് തയ്യാറെന്ന് ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ ജനവിധി രേഖപ്പെടുത്തുന്ന ദിനമാണെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവായ ഉമ്മൻ ചാണ്ടി യെ ഒൻപത് വർഷമായി രാഷ്ട്രീയമായി വേട്ടയാടിയവർക്കെതിരെ ജനങ്ങൾ ഇന്ന് വോട്ടിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിന് ആവശ്യമായ വികസന ഫണ്ടുകൾ നൽകാതെയാണ് എൽഡിഎഫ് സർക്കാർ പുതുപ്പള്ളിയെ അവഗണിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, വിവിധ പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇപ്പോഴും പൂർത്തിയാകാതെ തുടരുന്നതിന് സർക്കാരിന്റെ അനാസ്ഥയാണ് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂർത്തിയാകാതെ കിടക്കുന്ന സിവിൽ സ്റ്റേഷനിൽ പിതാവിന്റെ പേര് നൽകിയതും രാഷ്ട്രീയ ആക്ഷേപത്തിന് വഴിവെച്ചതായി അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള പോലുള്ള വിഷയങ്ങളടക്കമുള്ള കാര്യങ്ങളിൽ ജനങ്ങൾ വോട്ടിലൂടെ പ്രതികരിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് യുഡിഎഫിന് വീണ്ടും മുഖ്യമന്ത്രിസ്ഥാനം നേടാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.




