വോട്ടെടുപ്പ് കഴിഞ്ഞതോടെ യു.ഡി.എഫില്‍ മുഖ്യമന്ത്രി–ഉപമുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് തുടക്കം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് യു.ഡി.എഫില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയതിന്‍റെ മുഴുവന്‍ ക്രെഡിറ്റും രാഹുൽ ഗാന്ധി ക്കാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വി . ഡി . സതീശൻ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പരസ്യമായി മുന്നോട്ടുവെച്ച് എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് രംഗത്തെത്തി. എന്നാല്‍ ഇത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കോണ്‍ഗ്രസ് നേതാവ് എം . ലിജു പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍, മുസ്‌ലിം ലീഗില്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. ലീഗിന് ആ സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്ക് ഇതുവരെ സമയമായിട്ടില്ലെന്ന് പി . കെ . kകുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇതിനിടെ, ഇത്തരം ചര്‍ച്ചകള്‍ ദുരുദ്ദേശ്യപരമാണെന്ന് കെ . സി . വേണുഗോപാൽ പ്രതികരിച്ചു. വോട്ടെണ്ണലിന് മുമ്പേ ഉയരുന്ന നേതൃ ചര്‍ച്ചകള്‍ രാഷ്ട്രീയമായി കൂടുതല്‍ ചൂടേറുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.




