AmericaCrimeLatest News

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്.

ടെന്നസി:അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി കറൂത്തേഴ്സിന് ടെന്നസി ഗവർണർ ബിൽ ലീ ഒരു വർഷത്തെ താല്കാലിക ഇളവ് അനുവദിച്ചു.

വധശിക്ഷയ്ക്കുള്ള പ്രാഥമിക ഐവി ലൈൻ  സ്ഥാപിച്ചെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള ബാക്കപ്പ് ലൈൻ സ്ഥാപിക്കാൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞില്ല. പലതവണ ശ്രമിച്ചിട്ടും രണ്ടാമതൊരു സിര കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ശിക്ഷാ നടപടികൾ നിർത്തിവെക്കുകയായിരുന്നു.

1994-ൽ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 1996-ലാണ് ടോണി കറൂത്തേഴ്സിന് വധശിക്ഷ വിധിക്കുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നാണ് കറൂത്തേഴ്സ് ഇപ്പോഴും വാദിക്കുന്നത്.

കാലാവധി കഴിഞ്ഞ മരുന്നുകളാണ് വധശിക്ഷയ്ക്കായി സംസ്ഥാനം ഉപയോഗിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകർ ആരോപിച്ചിരുന്നു. കൂടാതെ, വധശിക്ഷയ്ക്കുള്ള മരുന്നുകൾ കൃത്യമായി പരിശോധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ടെന്നസിയിൽ മുൻപ് മൂന്ന് വർഷത്തേക്ക് വധശിക്ഷകൾ നിർത്തിവെച്ചിരുന്നു.

ശരീരത്തിൽ സൂചി കുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കറൂത്തേഴ്സിനെ നിലവിൽ മെഡിക്കൽ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഈ വർഷം ടെന്നസിയിൽ നടപ്പാക്കാനിരുന്ന ആദ്യ വധശിക്ഷയായിരുന്നു ഇത്.

പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button