
റിയാദ്: സൗദി അറേബ്യയിൽ ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടമായ മലയാളി ദമ്പതികളായ ലിധിയ തോമസിന്റെയും ആൽബിൻ തോമസിന്റെയും മൃതദേഹങ്ങൾ ഈ ആഴ്ച കേരളത്തിലെത്തിക്കും. നിയമനടപടികൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കോട്ടയം സ്വദേശിനിയും റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ സ്റ്റാഫ് നഴ്സുമായിരുന്ന ലിധിയ തോമസ് (31) ആത്മഹത്യാശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മേയ് 20-ന് മരണത്തിന് കീഴടങ്ങി. അതേ ദിവസം രാവിലെ ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റിയ ശേഷം സ്വന്തം ഫ്ലാറ്റിലെത്തിയ ഭർത്താവ് ആൽബിൻ തോമസ് (33) പിന്നീട് ജീവനൊടുക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആൽബിൻ രണ്ട് വർഷം മുൻപാണ് സൗദിയിലെത്തിയത്. അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു ഈ ദാരുണ സംഭവം. ദമ്പതികൾക്ക് ആറു വയസ്സുള്ള ഒരു മകളുണ്ട്. കുട്ടി നിലവിൽ നാട്ടിൽ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.
ആൽബിന്റെ മൃതദേഹം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും ലിധിയയുടെ മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിലുമായാണ് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവരുന്നത്. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
വാർത്ത: പ്രസാദ് തീയാടിക്കൽ





