IndiaLatest News

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എച്ച്പിവി-കാന്‍സര്‍ ദേശീയ ബോധവല്‍ക്കരണ പരിപാടിക്ക്  കൊച്ചിയിലും തുടക്കം.

എച്ച്പിവി അനുബന്ധ കാന്‍സറുകളെ നേരിടാന്‍ കൊച്ചിയില്‍ മെഡിക്കല്‍ വിദഗ്ധര്‍ കൈകോര്‍ത്തു

കൊച്ചി: ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എച്ച്പിവി-കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയായ കോണ്‍ക്വെര്‍ എച്ച്പിവി ആന്‍ഡ് കാന്‍സറിന് കേരളത്തിലും തുടക്കമായി. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച ചെയ്തു. ഗൈനക്കോളജിക്കല്‍ ഓങ്കോളജി കമ്മിറ്റി കോഓര്‍ഡിനേറ്ററും കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. ജീന ബാബുരാജ്, വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്-ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. ചിത്രതാര, എഎസ് സിഒ എംസിഎസ്എച്ച് മൂവാറ്റുപുഴ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആഗ്‌നസ് മാത്യു, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അഡീഷണല്‍ പ്രൊഫസറും എച്ച്ഒഡിയുമായ ഡോ. രമ പി, എറണാകുളം മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്സ്റ്റും ലാപ്രോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ലിസമ്മ ജോസഫ്, എറണാകുളം എസ്എഎന്‍ ചില്‍ഡ്രന്‍സ് ക്ലിനിക്, ഇഎംസി എന്നിവിടങ്ങളിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനായ ഡോ. എം നാരായണന്‍, എഐഎംഎസ് കൊച്ചി പീഡിയാട്രിക്‌സ് മേധാവി ഡോ. സി. ജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ലാപ്രോസ്‌കോപ്പിക് ആന്‍ഡ് കോസ്‌മെറ്റിക് ഗൈനക്കോളജിസ്റ്റായ ഡോ. അനൂപ് കൃഷ്ണന്‍ മോഡറേറ്ററായി.

ഇക്കാര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ അത്യന്താപേക്ഷിതമായിരിക്കയാണെന്നും കൗമാരക്കാരിലും രക്ഷാകര്‍ത്താക്കളിലും വിവരങ്ങളെത്തിക്കേണ്ടത് പ്രധാനമാണന്നും ആരോഗ്യരക്ഷാ രംഗത്തെ പ്രൊഫഷനലുകള്‍ക്ക് രോഗപ്രതിരോധത്തില്‍ വലിയ പങ്കുണ്ടെന്നും പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ പറഞ്ഞു.

രാജ്യത്തുടനീളം നടക്കുന്ന ഇത്തരം കോണ്‍ക്ലേവുകളിലൂടെ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ (എച്ച്പിവി) കുറിച്ചും മറ്റ് കാന്‍സറുകളെക്കുറിച്ചുമുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പരാഗ് ദേശ്മുഖ് പറഞ്ഞു. മെഡിക്കല്‍ വിദഗ്ധരെയും ആരോഗ്യ പ്രവര്‍ത്തകരെയും കമ്മ്യൂണിറ്റി അംഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ വളരെ നേരത്തെയുള്ള പ്രതിരോധം ഉറപ്പാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെര്‍വിക്കല്‍ കാന്‍സറില്‍ മാത്രമല്ല വള്‍വ (ഭഗം), യോനി, മലദ്വാരം, ലിംഗം, ഓറോഫറിന്‍ക്‌സ് (തൊണ്ടയുടെ മധ്യഭാഗം) എന്നീ ഭാഗങ്ങളിലെ കാന്‍സറുകളുമായും എച്ച്പിവി ബന്ധപ്പെട്ടിരിക്കുന്നുവെന്നും 15നും 25നും ഇടയില്‍ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ എച്ച്പിവി അണുബാധ ഉണ്ടാകുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു. താങ്ങാനാവുന്ന വിലയില്‍ എച്ച്പിവി വാക്‌സിന്‍ ഇപ്പോള്‍ ലഭ്യമായതിനാല്‍ എച്ച്പിവി അനുബന്ധ കാന്‍സറുകളില്‍ നിന്ന് ഓരോ വ്യക്തിയെയും സംരക്ഷിക്കുന്നത് ഇപ്പോള്‍ വളരെ എളുപ്പമായിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വരും മാസങ്ങളിലും രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ ഈ പ്രചരണ പരിപാടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അഞ്ചു പതിറ്റാണ്ടിലേറെയായി പൊതുജനാരോഗ്യം മുന്നില്‍ക്കണ്ട് ഉയര്‍ന്ന നിലവാരമുള്ള വാക്‌സിന്‍ നവീകരണങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്നിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജെന്‍ഡര്‍ ന്യൂട്രല്‍ ക്വാഡ്രിവാലന്റ് എച്ച്പിവി വാക്‌സിനായ സെര്‍വവാക് പുറത്തിറക്കിയതിലൂടെ കാന്‍സര്‍ പ്രതിരോധരംഗത്ത് വലിയ ചുവടുവെയ്പാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരിക്കുന്നത്.

Show More

Related Articles

Back to top button