മണ്ണുത്തി–ഇടപ്പള്ളി ടോൾ പിരിവ് തടഞ്ഞ ഉത്തരവ് നീട്ടി; വ്യാഴാഴ്ച വരെ ഇടക്കാല ഉത്തരവ്.

കൊച്ചി ∙ മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. വ്യാഴാഴ്ച വരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് നടപടി ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി.
ജനങ്ങളെ പരീക്ഷിക്കരുതെന്നും ഹർജിക്കാർക്ക് പരാതികൾ നിരീക്ഷണ സമിതിയോട് ഉന്നയിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിലെ പ്രശ്നങ്ങളിൽ എന്തൊക്കെ പരിഹാരം കണ്ടുവെന്ന് വ്യക്തമാക്കിയും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കലക്ടറെ കോടതി ആവശ്യപ്പെട്ടു.
ഗതാഗതയോഗ്യമല്ലാത്ത പാതയിൽ എങ്ങനെ ടോൾ പിരിക്കാൻ കഴിയുമെന്ന് നേരത്തെ സുപ്രീംകോടതിയും ദേശീയപാത അതോറിറ്റിയോട് ചോദിച്ചിരുന്നു. ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന യാത്രക്കാരാണ് പണം നൽകേണ്ടി വരുന്നതെന്നും കോടതി വിമർശിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 10 ദിവസത്തിനുള്ളിൽ ആറുകോടി രൂപ നഷ്ടമുണ്ടായതായി ദേശീയപാത അതോറിറ്റി മുമ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.




