ഓണം സാർവത്രിക മൂല്യങ്ങളുടെ ആഘോഷമെന്ന് കോൺസൽ സേവാംഗ്; ഹഡ്സൺ വാലി ഓണാഘോഷവും പ്രവർത്തനോദ്‌ഘാടനവും ആകർഷകമായി.

ഓറഞ്ച്ബർഗ്, ന്യു യോർക്ക്: ഓണം എന്നത് മലയാളി മൂല്യങ്ങളുടെ മാത്രമല്ല, ഐക്യത്തിന്റെയും സമത്വത്തിന്റെയും സാർവത്രിക മൂല്യങ്ങളുടെ ആഘോഷമാണെന്ന് കോൺസൽ സേവാംഗ് ഗ്യാൽസൺ വിലയിരുത്തി. നാല് പതിറ്റാണ്ട് പിന്നിട്ട പ്രമുഖ സംഘടനയായ ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രാജ്യങ്ങളായ അമേരിക്കയുടെയും ഇന്ത്യയുടേയും സമാനതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യൻ ഭരണഘടനയിൽ ആലേഖിതമായ വാചകം മാത്രമല്ലെന്നും ഓണാഘോഷവേദിയിൽ തനിക്കത് കാണാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുള്ള ലഡാക്ക്‌കാരനാണ് താൻ. കേരളമാകട്ടെ തെക്കേ അതിർത്തിയും. എങ്കിലും ഇന്ത്യ എന്ന ആശയത്തിൽ നാം ഒന്നാകുന്നു.

നാല് മാസമേ ആയുള്ളൂ താൻ അമേരിക്കയിൽ എത്തിയിട്ട്. അതിനാൽ എല്ലാം മനസിലാക്കി വരുന്നതെയുള്ളൂ. വർഷത്തിൽ ഒരു അവധി പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യു യോർക്കിലെ കോൺസുലേറ്റ്. ഇപ്പോൾ പത്തു സംസ്ഥാനങ്ങൾ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്നു. ബോസ്റ്റണിൽ കോൺസുലേറ്റ് വരുമ്പോൾ അത് ആറായി കുറയും.
തന്നെ ഈ ആഘോഷത്തിൽ ക്ഷണിച്ചതിൽ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഏവർക്കും ഓണാശംസകൾ നേർന്നു. ആവശ്യക്കാർക്ക് നിയമപരമായ ഏതു സഹായവും ചെയ്യാൻ താൻ സദാ സന്നദ്ധനാണെന്നും അദ്ദേഹം അറിയിച്ചു.
മലങ്കര കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ വലിയ പ്രാതിനിധ്യം ഉണ്ടായത് ശ്രദ്ധിക്കപ്പെട്ടു. പാർക്കിങ് ലോട്ടിൽ നിന്ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയിൽ മാവേലിയുടെ (രാജേഷ്) എഴുന്നള്ളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.

സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള ഏവരെയും സ്വാഗതം ചെയ്തു. സെക്രട്ടറി ഷൈമി ജേക്കബ് സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. ട്രഷറർ അലക്സ് എബ്രഹാം നന്ദി പറഞ്ഞു. സജി പോത്തൻ ആയിരുന്നു എംസി.
തിരുവാതിര മുതൽ നൃത്തനൃത്യങ്ങളും ഗാനങ്ങളും കലാശക്കൊട്ടായി വഞ്ചിപ്പാട്ടും ഓണാഘോഷത്തെ ആകർഷകമാക്കി. ചെണ്ടമേളം അവതരിപ്പിച്ചത് വിശ്വനാഥൻ ആൻഡ് ടീമിന്റെ നേതൃത്വത്തിലുള്ള മൈത്രി റോക്ക് ലാൻഡാണ്. ശുഭ സുജിത്തിന്റെ നേത്രുത്വത്തിലുള്ള റോക്ക് ലാൻഡ് ഭജൻ ഗ്രൂപ്പ് ആണ് തിരുവാതിര അവതരിപ്പിച്ചത്.
ജിയാ രാജേഷ് വന്ദേമാതരം ആലപിച്ചു. ജിയാ ആൻഡ് ദിയയുടെ നൃത്തം, വിൻജു ആൻഡ് ശ്രീനിധിയുടെ കുച്ചിപ്പുടി, ജയപ്രകാശ് നായരുടെ കവിതാലാപനം തുടങ്ങിയവ ശ്രദ്ധേയമായി. സുജിത്ത് കുമാർ, അപ്പുക്കുട്ടൻ നായർ എന്നിവർ ഗാനങ്ങളാലപിച്ചു. കുഞ്ഞുപിള്ള ബ്രദേഴ്‌സ് ആണ് വഞ്ചിപ്പാട്ട് അവതരിപ്പിച്ചത്.
പുതിയ ഭാരവാഹികളുടെ മികവ് ഓണാഘോഷത്തിലും പ്രതിഫലിച്ചു. ഭാരവാഹികളെ വേദിയിൽ പരിചയപ്പെടുത്തുകയും ചെയ്തു.
ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ, അസംബ്‌ളിമാൻ പാട്രിക്ക് കരൾ തുടങ്ങിയവരും ഓണാശംസകൾ നേർന്നു. ഒരു കാലത്ത് ഏറ്റവും വലിയ സംഘടനകളിലൊന്നായിരുന്ന ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പഴയ പ്രതാപം തിരിച്ചെടുക്കുന്നു എന്നാണ് ഈ ഓണാഘോഷത്തിൽ കാണുന്നതെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.

പൂവേപൊലി പൂവേ, മാവേലി വാണീടും കാലം തുടങ്ങിയ ഈരടികൾ ഓർമ്മയിൽ എത്തുന്ന ആഘോഷമാണ് തനിക്ക് ഓണമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അഭിവൃദ്ധിയുടെയും നിറവിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ് ഈ ആഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി, മതം, രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ എന്നിവയ്ക്കിടയിലും നാം ഒന്നാണ് എന്ന ചിന്ത ഉണർത്തുന്നിടത്താണ് ഓണത്തിന്റെ മഹത്വമെന്നും നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ അംബ്രല്ല സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഫൊക്കാന മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ് തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചുകൊണ്ട് ഏവർക്കും ഓണാശംസകളും പുതിയ ഭരണസമിതിക്ക് ഭാവുകങ്ങളും നേർന്നു.
ഓണസന്ദേശം നൽകിയ അപ്പുക്കുട്ടൻ നായർ മഹാബലിയുടെ തെറ്റായ ചരിത്രമാണ് ഇപ്പോൾ പ്രചാരത്തിലെന്നു ചൂണ്ടിക്കാട്ടി. പ്രഹ്ലാദൻ മുതൽ വാമനാവതാരത്തിന്റെ അനുഗ്രഹം വരെ ഉൾപ്പെടുന്ന സമഗ്രമായ ചരിത്രവും പുരാണവും ചേർന്നുനിൽക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം സദസ്സിനെ ആകർഷിച്ചു. ദക്ഷ മുനിയുടെ പുത്രിമാരും കശ്യപ മുനിയുടെ ഭാര്യമാരുമായ അദിതിയിലും ദിതിയിലുമാണ് കഥ തുടങ്ങിയത്. അദിതി ദേവഗണങ്ങൾക്ക് ജന്മം നല്കിയപ്പോൾ, ദിതി അസുരഗണങ്ങൾക്ക് ജന്മം നൽകി. ദേവഗണങ്ങളിൽ ദോഷസ്വഭാവമുള്ളവരും ഉണ്ടായിരുന്നുവെങ്കിൽ, അസുരഗണങ്ങളിൽ ധാർമികരായവരും അപൂർവ്വമായി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

അസുരവംശത്തിൽ നിന്നുള്ള പ്രഹ്ലാദൻ ഗർഭസ്ഥാവസ്ഥയിൽ തന്നെ നാരായണനാമം ജപിച്ചിരുന്നു. ജനിച്ച ശേഷവും ഭക്തിയിൽ ഉറച്ചുനിന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ പിതാവിന് ഇഷ്ടപ്പെടാതെ, മകനെ കൊലപ്പെടുത്താൻ പോലും തീരുമാനിച്ചു. “നിന്റെ നാരായണൻ എവിടെയുണ്ട്?” എന്ന ചോദ്യം ഉയർന്നപ്പോൾ, “തൂണിലും തുരുമ്പിലും” എന്നു പ്രഹ്ലാദൻ മറുപടി നൽകിയതും, തുടർന്ന് തൂണ് പിളർന്ന് നരസിംഹാവതാരം സംഭവിച്ചതും, പ്രഹ്ലാദൻ പിന്നീട് രാജാവായതും അദ്ദേഹം വിശദീകരിച്ചു.

പ്രഹ്ലാദന്റെ ചെറുമകനായ മഹാബലി (മാവേലി) ആയിരുന്നു പ്രസംഗത്തിന്റെ കേന്ദ്രകഥാപാത്രം. “അത്യധികം ത്യാഗം ചെയ്യുന്നവൻ” എന്ന അർത്ഥം തന്നെയാണ് മഹാബലി എന്ന പേര് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാവേലി വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്ന ഗാനം പ്രതിഫലിപ്പിക്കുന്നതുപോലെ, മഹാബലി സമത്വവും നീതിയും നിറഞ്ഞ ഭരണമാണ് കാഴ്ചവെച്ചതെന്ന് ആദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ ത്രിലോകങ്ങളും യുദ്ധത്തിലൂടെ പിടിച്ചെടുത്തതോടെ ദേവന്മാർക്ക് മഹാബലിയോടുള്ള അസ്വസ്ഥത വർധിച്ചു. മഹായാഗത്തിനിടെ വാമനാവതാരമായി മഹാവിഷ്ണു എത്തിയപ്പോൾ, മഹാബലിയുടെ ധാർമിക മനോഭാവം വീണ്ടും തെളിഞ്ഞു. ചോദിക്കുന്നതെന്തും ദാനം ചെയ്യുന്നതാണ് തന്റെ പതിവെന്ന് മഹാബലി ഉറച്ചു നിന്നു.

വാമനൻ രണ്ട് അടിയിൽ ഭൂമിയും ആകാശവും അളന്നപ്പോൾ, മൂന്നാമത്തെ അടി ഇല്ലാത്തതിനാൽ മഹാബലി തന്റെ തലയിൽ കാലുവയ്ക്കാൻ അനുവദിച്ചു. വാമനൻ അതിന് കൂട്ടാക്കിയില്ല.ഏറെ നിർബന്ധിച്ച ശേഷം, തലയിൽ കാലുവച്ചത് മഹാബലിക്ക് ശാപമല്ല, മറിച്ച് അനുഗ്രഹമായിരുന്നുവെന്ന് പ്രസംഗകൻ ഊന്നിപ്പറഞ്ഞു. മഹാബലിയെ പാതാളത്തിലേക്ക് അയച്ചു എന്നത് ജനങ്ങളിൽ പ്രചരിച്ചിരിക്കുന്ന കെട്ടുകഥ മാത്രമാണെന്നും, വാസ്തവത്തിൽ അദ്ദേഹത്തെ ദേവലോകത്തേക്കാളും സ്രേഷ്ടമായ സുതലത്തിലേക്ക് സകുടുംബം അയച്ചുവെന്നും പ്രാസംഗികൻ സമർത്ഥിച്ചു.
ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, പോൾ കറുകപ്പിള്ളിൽ, ലീല മാരേട്ട്, നോവ ജോർജ്, ആന്റോ വർക്കി, റോയ് ചെങ്ങന്നൂർ തുടങ്ങി ഒട്ടേറെ പേർ പ്രവർത്തനോദ്‌ഘാടനത്തിൽ പങ്കെടുത്തു.















