

നവിമുംബൈ : ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പിന്റെ കിരീടം ഉയർത്തി. ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രം രചിച്ചു. ഇന്ത്യ ഉയർത്തിയ 299 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) സെഞ്ചറിയുമായി പൊരുതിയെങ്കിലും ടീമിന് പിന്തുണ ലഭിച്ചില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് മൂന്നാം ശ്രമത്തിൽ സ്വപ്നസാഫല്യം.
I


മത്സരത്തിൽ ദീപ്തി ശർമയും ഷെഫാലി വർമയും ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണുകളായി. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ഇവർ യഥാക്രമം 58, 87 റൺസും അഞ്ചും രണ്ടും വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക നല്ല തുടക്കം കണ്ടെങ്കിലും, ടാസ്മിൻ ബ്രിറ്റ്സിനെ (23) റണ്ണൗട്ടാക്കി അമൻജോത് കൗർ ആദ്യ ബ്രേക്ക് ത്രൂ നേടി. ഷെഫാലിയുടെ തുടർച്ചയായ ഓവറുകളിലെ വിക്കറ്റുകൾ ഇന്ത്യയെ ശക്തമായ നിലയിലാക്കി. ദീപ്തി ശർമ പിന്നീട് വിക്കറ്റ് വേട്ട തുടങ്ങിയത് 30–ാം ഓവറിൽ സിനാലോ ജാഫ്തയെ പുറത്താക്കിയാണ്. ആനെറി ഡെർക്‌സെനെ (35) വീഴ്ത്തിയതോടെ ഇന്ത്യ പിടിമുറുക്കി. 42–ാം ഓവറിൽ ലോറ വോൾവാർട്ടിനെ ദീപ്തിയുടെ പന്തിൽ അമൻജോത് കൗർ കൈകളിൽ ഒതുക്കിയത് വിജയത്തിന്റെ നിമിഷമായിരുന്നു.

വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ഷെഫാലി വർമ (78 പന്തിൽ 87), സ്മൃതി മന്ഥന (58 പന്തിൽ 45), ദീപ്തി ശർമ (58 പന്തിൽ 58), റിച്ച ഘോഷ് (24 പന്തിൽ 34) എന്നിവർ ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. സ്മൃതിയും ഷെഫാലിയും ചേർന്ന ആദ്യ വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തത് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഷെഫാലി അതിവേഗ ഫിഫ്റ്റിയും ഉജ്ജ്വല ഇന്നിങ്സും കളിച്ചെങ്കിലും 28–ാം ഓവറിൽ അയബോംഗ ഖാക്കയുടെ പന്തിൽ പുറത്തായി. തുടർന്നെത്തിയ ദീപ്തിയും ഹർമൻപ്രീത് കൗറും ചേർന്ന് ഇന്നിങ്സ് നയിച്ചെങ്കിലും 39–ാം ഓവറിൽ ഹർമൻപ്രീത് (26) വീണതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. അവസാന ഓവറുകളിൽ ദീപ്തിയുടെയും റിച്ച ഘോഷിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ 300ന് സമീപം എത്തിച്ചത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനൽ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങിയത്. ലോകകപ്പിലെ ഒൻപത് മത്സരങ്ങളിൽ എട്ടു തവണയും ഹർമൻപ്രീത് കൗർ ടോസ് നഷ്ടപ്പെടുത്തി. മഴ മൂലം രണ്ടരയ്ക്ക് നിശ്ചയിച്ചിരുന്ന ടോസ് വൈകി വൈകിട്ട് 4.32ന് മാത്രമാണ് നടത്തിയത്.

സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെ പ്രതിരോധം അവസാനിക്കുമ്പോൾ ഇന്ത്യയുടെ വിജയഗാനമുയർന്നു. ദീപ്തി ശർമയുടെ പന്തിൽ അവസാന വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡിവൈ പാട്ടീൽ സ്റ്റേഡിയം നീല നിറത്തിൽ നിറഞ്ഞു. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയ ഇന്ത്യൻ പെൺമക്കൾ, ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പേര് വീണ്ടും തെളിച്ചു.




