ഫൊക്കാന ആർവിപിയായി കാനഡയിൽ നിന്ന് മത്സരിക്കുന്നത് അഭിഭാഷക ലതാ മേനോൻ

ഫൊക്കാനയുടെ 2026-2028 ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാനഡയിൽ നിന്ന് ആർവിപി സ്ഥാനത്തേക്ക് പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ലതാ മേനോൻ മത്സരിക്കുന്നു. ഫിലിപ്പോസ് ഫിലിപ്പിന്റെ പാനലിലാണ് ലതാ മേനോൻ മത്സരിക്കുന്നത്.
കാനഡയിലെ മലയാളി സമൂഹത്തിൽ ദീർഘകാലം നിറസാന്നിധ്യമായ ലതാ മേനോൻ ബ്രാംപ്ടൺ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഉന്നമനത്തിനും മലയാളികളുടെ ഐക്യത്തിനും മുന്നിൽ നിന്നു പ്രവർത്തിച്ച വ്യക്തിത്വമാണ് അവർ.
കേരള ലോകകേരള സഭയിൽ അംഗമായിരുന്ന ലതാ മേനോൻ, കേരള സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം ന്യൂയോർക്കിൽ നടന്ന ലോകകേരളസഭ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. സമൂഹ പ്രവർത്തനത്തോടൊപ്പം നിയമരംഗത്തും അവർക്ക് ശ്രദ്ധേയമായ സംഭാവനകളുണ്ട്. മേനോൻ ലോ പ്രൊഫഷണൽ കോർപ്പറേഷൻ എന്ന നിയമസ്ഥാപനത്തിന്റെ സ്ഥാപകയാണ് അവർ.
സ്ത്രീ ശാക്തീകരണത്തിനായി ഇന്ത്യയിലെയും അമേരിക്കൻ രാജ്യങ്ങളിലെയും സ്ത്രീകളെ ഒന്നിപ്പിക്കുന്ന “ICW” എന്ന സംഘടനയുടെ സഹസ്ഥാപകയുമാണ് ലതാ മേനോൻ. “Empower, Engage, Encourage, Enterprise” എന്ന മുദ്രാവാക്യത്തോടെ ആയിരത്തിലധികം പ്രൊഫഷണൽ വനിതകൾ അംഗങ്ങളായ ഈ സംഘടന നിരവധി സാമൂഹിക പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നു.
കർണാടക സർക്കാർ വിമെൻസ് ഡേയുടെ ഭാഗമായി ആദരിച്ച 125 വനിതകളിൽ ഒരാളായിരുന്നു ലതാ മേനോൻ. മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലെയും അഭിഭാഷക പ്രാക്ടീസിനുശേഷം അവർ കാനഡയിലേക്ക് കുടിയേറി. ഹാർവാർഡ് സർവകലാശാലയിൽ നിന്നും നിയമവിഷയത്തിൽ ഉന്നതപഠനം പൂർത്തിയാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ വളർന്ന ലതാ മേനോന്റെ ഭർത്താവ് ജയ്മോഹൻ മേനോൻ. മക്കൾ: ഡോ. ത്രിശാല മേനോൻ, അർജുൻ മേനോൻ. ലതാ മേനോന്റെ സ്ഥാനാർഥിത്വം ഫൊക്കാനയ്ക്കും ആഗോള മലയാളി സമൂഹത്തിനും വലിയ നേട്ടമായിരിക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ എന്നിവർ അഭിപ്രായപ്പെട്ടു.




