“യൂറോപ്പിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനാവില്ല”; ട്രംപിന്റെ ഗ്രീൻലാൻഡ് ഭീഷണിക്ക് ഡാനിഷ് പ്രധാനമന്ത്രിയുടെ കടുത്ത മറുപടി

ന്യൂഡൽഹി:ഗ്രീൻലാൻഡ് വാങ്ങാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ യൂറോപ്പ് വഴങ്ങില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ വ്യക്തമാക്കി. ട്രംപ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ശ്രമത്തെ എതിർക്കുന്ന ഡെന്മാർക്ക് ഉൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഫെബ്രുവരി ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും, കരാറിൽ എത്താത്തപക്ഷം ജൂൺ മാസത്തോടെ നികുതി 25 ശതമാനമാക്കി ഉയർത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിന് മറുപടിയായി, “യൂറോപ്പിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ കഴിയില്ല”െന്ന് മെറ്റെ ഫ്രെഡറിക്സൺ തുറന്നടിച്ചു. ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്നും, അത് ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമാണെന്നും അവർ ആവർത്തിച്ചു. “താരിഫ് ഭീഷണികൾ അറ്റ്ലാന്റിക് ബന്ധങ്ങളെ ദുർബലപ്പെടുത്തും. ഡെന്മാർക്കും ഗ്രീൻലാൻഡ് ജനതയ്ക്കുമൊപ്പം ഞങ്ങൾ പൂർണ്ണ ഐക്യദാർഢ്യം പുലർത്തുന്നു” എന്നും അവർ കൂട്ടിച്ചേർത്തു.
ഡെന്മാർക്കിനൊപ്പം ഫ്രാൻസ്, ജർമ്മനി, യുകെ, ഫിൻലാൻഡ്, നെതർലാൻഡ്സ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങൾ ട്രംപിന്റെ നിലപാടിനെതിരെ സംയുക്ത പ്രസ്താവന പുറത്തിറക്കി. ട്രംപിന്റെ സമീപനം അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ തകർക്കുമെന്നും, നാറ്റോ സഖ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഇത് ഭീഷണിയാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി അമേരിക്കൻ കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും അധിക ഇറക്കുമതി നികുതികൾ ചുമത്തുന്നതുമുള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിരോധ നടപടികൾ യൂറോപ്യൻ യൂണിയൻ പരിഗണിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




