ഇസ്രയേൽ ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയതായി പ്രഖ്യാപിച്ചു; ടെഹ്റാൻ നഗരത്തിൽ സ്ഫോടന ശബ്ദം, അടിയന്തരാവസ്ഥ പ്രഖ്യാപനം.

ടെൽഅവീവ് : ഇറാൻ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു.
അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി രാജ്യാന്തര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത പുക ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ സ്ഫോടനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആക്രമണത്തിന്റെ സ്വഭാവം, നാശനഷ്ടം, മനുഷ്യഹാനി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇതിനിടെ ടെൽഅവീവ് ഉൾപ്പെടെ ഇസ്രയേലിലെ പല പ്രദേശങ്ങളിലും സൈറൺ മുഴങ്ങിയതായി സൈന്യം അറിയിച്ചു. ജനങ്ങളെ മുന്നറിയിപ്പ് നൽകുന്നതിനായാണ് സൈറൺ മുഴക്കിയതെന്ന് സൈനിക വക്താക്കൾ വ്യക്തമാക്കി. മേഖലയിൽ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായ നിലയിലാണ്.




