മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ചു.

സൗത്ത് കരോലിന:അമേരിക്കയിലെ സൗത്ത് കരോലിനയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് ആൺകുട്ടികളെ ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മെക്സിക്കൻ സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി നിഷേധിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച എറി ഒട്ടോണിയൽ റോബ്ലെറോ പെരസ് എന്നയാൾക്കെതിരെയാണ് കോടതി നടപടി.കേസിന്റെ അടുത്ത വാദം ജൂൺ 18-ന് നടക്കും
ഏപ്രിൽ 12-ന് സൗത്ത് കരോലിനയിലെ ഒരു നടപ്പാതയിലൂടെ സൈക്കിൾ ചവിട്ടുകയായിരുന്ന 12-ഉം 9-ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ പെരസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുട്ടികൾ രണ്ടുപേരും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പെരസ് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പോലീസ് റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
പ്രതി ഒരു യു.എസ് പൗരനല്ലാത്തതിനാൽ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും സമൂഹത്തിന് ഭീഷണിയാണെന്നും വിലയിരുത്തിയാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്. ഓരോ കുറ്റത്തിനും 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതി അനധികൃതമായാണ് അമേരിക്കയിൽ എത്തിയതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ ഐ.സി.ഇ (ICE) നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മരിച്ച കുട്ടികളിലൊരാളുടെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു അപകടം നടന്നത്. ഇതേ വാഹനത്തിലുണ്ടായിരുന്ന രണ്ടാമത്തെയാൾ അപകടസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു, ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
പി പി ചെറിയാൻ




