ഓൺലൈൻ ചൂതാട്ടം വഴി പണം വെളുപ്പിക്കൽ: ടെക്സസ്സിൽ ഫോർണി സ്വദേശി പിടിയിൽ.

ടൈലർ, ടെക്സസ്: ഓൺലൈൻ ചൂതാട്ടത്തിലൂടെ 30,000 ഡോളറിലധികം (ഏകദേശം 25 ലക്ഷം രൂപ) വെളുപ്പിച്ച സംഭവത്തിൽ ടെക്സസിലെ ഫോർണി സ്വദേശി പിടിയിലായി.ഭാരതീയ വംശജനെന്ന് കരുതപ്പെടുന്ന 41 കാരനായ ചൗധരി റിസ്‌വാൻ അഹമ്മദിനെയാണ് സ്മിത്ത് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.ഇത് സംബന്ധിച്ചു അധിക്രതർ മെയ് 8 നാണു വാർത്ത പുറത്തിറക്കിയത്
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടൈലറിലെ സൗത്ത്‌സൈഡ് ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ നടന്നതായി സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു.
ഇയാളുടെ ‘ക്യാഷ് ആപ്പ്’ രേഖകൾ പരിശോധിച്ചപ്പോൾ ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾ കണ്ടെത്തി. ബാങ്ക് രേഖകളിലെ കുറിപ്പുകളും പണമിടപാട് രീതികളും മുമ്പത്തെ സമാനമായ മണി ലോണ്ടറിംഗ് കേസുകളുമായി ഒത്തുപോകുന്നതാണെന്ന് പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ രേഖകൾ പ്രകാരം 2024-ലോ 2025-ലോ അഹമ്മദിന് നിയമപരമായ ശമ്പളമോ വരുമാനമോ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ബാങ്കിൽ നിക്ഷേപിച്ച 18,988 ഡോളർ, 12,961 ഡോളർ എന്നിവയുടെ രണ്ട് ചെക്കുകൾ പോലീസ് പിടിച്ചെടുത്തു. ഇവ നിയമവിരുദ്ധമായ ചൂതാട്ടത്തിലൂടെ നേടിയ ലാഭമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
30,000 ഡോളറിനും 1.5 ലക്ഷം ഡോളറിനും ഇടയിലുള്ള പണം വെളുപ്പിക്കൽ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നാം ഡിഗ്രി ഫെലണി എന്ന ഗൗരവകരമായ കുറ്റമാണിത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഹമ്മദിന് രണ്ട് മുതൽ 10 വർഷം വരെ തടവും 10,000 ഡോളർ പിഴയും ശിക്ഷയായി ലഭിക്കാം.
നിലവിൽ 5,000 ഡോളർ ബോണ്ടിൽ അഹമ്മദ് ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.
പി പി ചെറിയാൻ




