സതീശൻ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരം ചെന്നിത്തലയ്ക്ക്, റവന്യൂ അനിൽകുമാറിന്

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ യു.ഡി.എഫ് സർക്കാരിന്റെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ വകുപ്പുകൾ സംബന്ധിച്ച അന്തിമ പട്ടിക ഇന്ന് രാവിലെ ഗവർണർക്ക് കൈമാറി. ഔദ്യോഗിക വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
അവസാന നിമിഷം വരെ നീണ്ട ചർച്ചകൾക്കൊടുവിലാണ് വകുപ്പുകളിൽ നിർണായക അഴിച്ചുപണികൾ നടന്നത്. പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും.
ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾക്ക് പുറമെ കയർ വകുപ്പിന്റെ ചുമതലയും രമേശ് ചെന്നിത്തലയ്ക്ക് നൽകിയതായാണ് സൂചന. തുടക്കത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നൽകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അവസാന ഘട്ട ചർച്ചകളിൽ റവന്യൂ വകുപ്പ് എ.പി. അനിൽകുമാറിന് നൽകാൻ തീരുമാനിക്കുകയായിരുന്നു.
അനിൽകുമാറിന് പരിഗണിച്ചിരുന്ന വൈദ്യുതി വകുപ്പാണ് സണ്ണി ജോസഫിന് ലഭിച്ചതെന്നാണ് വിവരം. മന്ത്രിസഭയിലെ മറ്റ് വകുപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.




