ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി.

കാലിഫോർണിയ : മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്ക് കൂടുതൽ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുനഃസംഘടന നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയിൽ നിരവധി വിഭാഗങ്ങളിലായി ജോലി വെട്ടിക്കുറയ്ക്കലാണ് നടക്കുന്നത്. ഏകദേശം 10 ശതമാനം തൊഴിലാളികളെയാണ് ഈ ഘട്ടത്തിൽ ബാധിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ 6,000 ഒഴിവുകൾ നിറയ്ക്കാനുള്ള നിയമന നടപടികളും കമ്പനി നിർത്തിവെച്ചതായാണ് വിവരം.
കമ്പനിയുടെ AI പദ്ധതികൾ ശക്തിപ്പെടുത്താനും ചെലവ് കുറയ്ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ചില ജീവനക്കാരെ AI ബന്ധപ്പെട്ട പുതിയ വിഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വാർത്ത: പ്രസാദ് തീയാടിക്കൽ




