യഥാർത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നായിരിക്കണം :ഡോ. യുയാക്കിം മാർ കൂറിലോസ്.

ഡാളസ് : യഥാർത്ഥ സ്വാതന്ത്ര്യവും സാമൂഹിക മാറ്റവും ഉണ്ടാകേണ്ടത് നിയമങ്ങളിലൂടെയല്ല, മറിച്ച് ദൈവവുമായുള്ള ആഴമേറിയ ബന്ധത്തിൽ നിന്നും പരസ്പരമുള്ള ക്രിസ്തീയ സ്നേഹത്തിൽ നിന്നുമാണെന്ന് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഓർമിപ്പിച്ചു അന്തർദേശീയ പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈന്റെ 630-ാമത് പ്രാർത്ഥനാ സമ്മേളനത്തിൽ ജൂൺ 9 ചൊവ്വാഴ്ച രാത്രി മുഖ്യ സന്ദേശം നൽകുകയായിരുന്നു തിരുമേനി .അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് ഡാളസ്സിൽ നിന്നാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് . ദൈവത്തിന്റെ ശക്തമായ പ്രവൃത്തികളിൽ വിശ്വസിച്ച്, പ്രതികൂല സാഹചര്യങ്ങളിൽ ഒന്നിച്ച് പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
വിശുദ്ധ ബൈബിളിലെ ഫിലേമോന് എഴുതിയ ലേഖനം ഒന്നാം അധ്യായം 1 മുതൽ 10 വരെയുള്ള വാക്യങ്ങളെ ആസ്പദമാക്കിയാണ് തിരുമേനി മുഖ്യസന്ദേശം നൽകിയത്. ക്രിസ്തീയ ജീവിതത്തിലെ സ്നേഹത്തിന്റെയും യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെയും ആഴം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പൗലോസ് അപ്പൊസ്തലൻ റോമിലെ തടവറയിൽ കിടന്നുകൊണ്ട് തന്റെ പ്രിയ സഹപ്രവർത്തകനായ ഫിലേമോന് എഴുതുന്ന കത്ത് കേവലമൊരു സന്ദേശമല്ല, മറിച്ച് യഥാർത്ഥ ‘സ്വാതന്ത്ര്യപ്രഖ്യാപന’മാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിച്ചു. അക്കാലത്തെ അടിമത്തത്തിന്റെ കരിനിയമങ്ങൾ ഭേദിച്ച്, ഒളിച്ചോടിയ അടിമയായ ഒനേസിമൊസിനെ ക്രിസ്തുവിലുള്ള പ്രിയ സഹോദരനായി സ്വീകരിക്കാൻ ഫിലേമോനോട് അപ്പൊസ്തലൻ ആവശ്യപ്പെടുന്നുണ്ട്.
ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കഷ്ടപ്പാടുകളുടെ കഠിനമായ ‘തണുപ്പുള്ള രാത്രികളിൽ’ പോലും ദൈവത്തിന്റെ സാന്നിധ്യം കൂടെയുണ്ടാകുമെന്ന പൂർണ്ണവിശ്വാസം വിശ്വാസികൾക്ക് കൈമുതലായിരിക്കണം. യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ മറിയം കുരിശിൻചുവട്ടിൽ അനുഭവിച്ച കഠിനമായ കഷ്ടതകളെയും സമകാലിക ജീവിതാനുഭവങ്ങളെയും ഉദാഹരിച്ചുകൊണ്ട്, പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാനും ദൈവഹിതത്തിന് കീഴ്‌പെടാനും തിരുമേനി ആഹ്വാനം ചെയ്തു.
ടെക്സസിലെ ലബ്ബക്ക് മാർത്തോമ്മാ ഇടവക വികാരി റവ. ജെയിംസ് കെ. ജോൺ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ഐ പി എൽ കോർഡിനേറ്റർ . ടി. എ. മാത്യു സമ്മേളനത്തിന് സ്വാഗതവും ആമുഖവും നൽകി.
ഡാളസിൽ നിന്നുള്ള മി. പി. ടി. മാത്യു ഫിലേമോൻ 1:1-10 വരെയുള്ള വേദഭാഗം ഭക്തിപൂർവ്വം വായിച്ചു. മി. മാത്യു ലൂക്കോസ് മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള മി. ജോസഫ് ടി. ജോർജ് (രാജു) സമ്മേളനത്തിൽ പങ്കെടുത്തവർക്കും അതിഥികൾക്കും നന്ദി രേഖപ്പെടുത്തി.
അമേരിക്കയിലെ വിവിധ ടൈം സോണുകളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികൾ ഫോൺ കോൺഫറൻസ് വഴി ഈ ആത്മീയ കൂട്ടായ്മയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിച്ചു.




