ട്രംപിന്റെ വമ്പൻ നയതന്ത്ര നീക്കം: ഹാംട്രാംക്ക് മേയർ അമർ ഗാലിബ് അമേരിക്കൻ അംബാസഡർ

വാഷിംഗ്ടൺ: ഹാംട്രാംക്ക് മേയർ അമർ ഗാലിബിനെ കുവൈത്തിൽ അമേരിക്കൻ അംബാസഡറായി നിയമിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്. ഗാലിബിന്റെ നിയമനം തനിക്ക് അതിയായ സന്തോഷം നൽകുന്നതായും, മിഷിഗണിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അദ്ദേഹം മികച്ച സംഭാവന നൽകിയതായും ട്രംപ് അഭിപ്രായപ്പെട്ടു. വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഗാലിബ്, കുവൈത്തിൽ അമേരിക്കയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുമെന്നുമാണ് ട്രംപിന്റെ പ്രതീക്ഷ.
യമനിൽ ജനിച്ച ഗാലിബ് 2021ൽ ഹാംട്രാംക്കിന്റെ ആദ്യ അറബ്-അമേരിക്കൻ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹാംട്രാംക്ക് നഗരത്തിന് ആദ്യമായി പൂർണ്ണ മുസ്ലിം സിറ്റി കൗൺസിലിനും രൂപം കൊടുക്കാനായി. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുന്നതിൽ ഗാലിബ് പ്രധാന പങ്ക് വഹിച്ചു. പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു.
2023 ഡിസംബറിൽ പലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഹാംട്രാംക്ക് സിറ്റി കൗൺസിൽ ഒരു തെരുവിന് ‘പലസ്തീൻ അവന്യൂ’ എന്ന് പേരിടാൻ തീരുമാനിച്ചു. നഗര സമൂഹത്തിന്റെ മൂല്യങ്ങൾ പ്രതിനിധീകരിക്കുന്നതാണ് ഈ തീരുമാനമെന്ന് ഗാലിബ് അന്ന് വിശദീകരിച്ചിരുന്നു. ഗാലിബിനൊപ്പം, ഡ്യൂക്ക് ബുച്ചാൻ മൂന്നാമനെ മൊറോക്കോയിലേക്കും മിഷേൽ ഇസ്സയെ ലെബനാനിലേക്കും ട്രംപ് അംബാസഡർമാരായി നിയമിച്ചു.