ഇംഗ്ലണ്ടിലെ കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് തീപിടിത്തം; 32 പേർ അപകടത്തിൽ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ കടൽ തീരത്ത് ഒരു അമേരിക്കൻ ചരക്ക് കപ്പലും പോർച്ചുഗീസ് ഓയിൽ ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് കത്തിയമർന്നു. അപകടത്തിൽ 32 പേരെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം പേരെയും തീപടർന്ന കപ്പലിൽ നിന്ന് കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി അറിയുന്നു.
അമേരിക്കൻ കമ്പനിയായ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന ഓയിൽ ടാങ്കറും പോർച്ചുഗലിന്റെ സോളോങ് എന്ന ചരക്ക് കപ്പലുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കടൽത്തിരക്ക് കൂടിയ മേഖലയിൽസംഭവിച്ച അപകടം കടൽ ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്.
ബ്രിട്ടന്റെ വടക്കുകിഴക്കൻ തീരത്തുള്ള പ്രധാന തുറമുഖങ്ങളിൽ നിന്ന് നെതർലാൻഡ്സ്, ജർമ്മനി എന്നിവിടങ്ങളിലേക്ക് കടൽ ഗതാഗതം നടക്കുന്ന തിരക്കേറിയ പാതയിലാണ് അപകടമുണ്ടായത്. സ്കോട്ടിഷ് തുറമുഖമായ ഗ്രാഞ്ച്മൗത്തിൽ നിന്ന് പുറപ്പെട്ട സോളോങ് നെതർലാൻഡിലേക്ക് പോകുകയായിരുന്നു. ഗ്രീസിൽ നിന്ന് പുറപ്പെട്ട സ്റ്റെന ഇമ്മാക്കുലേറ്റ് ടാങ്കറിന്റെ ലക്ഷ്യസ്ഥാനം വ്യക്തമല്ല.
അപകടത്തെത്തുടർന്ന് ബ്രിട്ടീഷ് തീരസംരക്ഷണ സേനയും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കിയെന്നും അതിനിടെ കപ്പലുകളുടെ ഭാഗിക നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലാത്തതിനാൽ കൂടുതൽ അന്വേഷണം തുടരുകയാണ്.