അണവകേന്ദ്രങ്ങള് ആക്രമിച്ചാല്‍ ഭീഷണി ഉയര്‍ന്നേക്കും: മുന്നറിയിപ്പുമായി ഐഎഇഎ

വാഷിങ്ടണ്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയായ ഐഎഇഎ കർശനമായി മുന്നറിയിപ്പ് നല്കി. ഇത്തരം ആക്രമണങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും എന്നും അണുവികിരണം പുറത്ത് എത്താനുള്ള ഭീഷണി ഏതു സമയത്തും ഉണ്ടാകാമെന്നും ഏജന്‍സിയുടെ മേധാവി റഫാല്‍ ഗ്രോസി വ്യക്തമാക്കി.
ഇറാനുമായി ബന്ധപ്പെട്ട ആണവസ്ഥാപനങ്ങള്‍ തങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോഴത് സുരക്ഷിതമാണ് എന്നാലും ഭാവിയില്‍ എന്ത് സംഭവിക്കും എന്ന് ഉറപ്പില്ലെന്നും ഗ്രോസി പറഞ്ഞു. ഇപ്പോൾ അണുവികിരണം നടന്നിട്ടില്ലെങ്കിലും അതിനു സാധ്യത തള്ളിക്കളയാനാകില്ല എന്നാണ് ഐഎഇഎയുടെ നിലപാട്.
ഇറാന് സമാധാനപരമായ ഉദ്ദേശത്തോടെ മാത്രം ആണവ പദ്ധതികൾ നടത്തുന്നതായും ആകെയായുള്ള പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തിലാണ് എന്നുമാണ് ഇറാന് ഐക്യരാഷ്ട്രസഭയോട് വ്യക്തമാക്കിയിരിക്കുന്നത്. ആണവായുധം തയാറാക്കുന്നില്ലെന്ന് ഇറാന് അറിയിച്ചു.
ഇതിനിടെ, ഇറാനുമായി ഇസ്രയേലിന്റെ സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചര്‍ച്ചയ്ക്കായി ആദ്യം ആക്രമണം നിർത്തണം എന്ന നിലപാടിലാണ് ഇറാന്. ഈ പശ്ചാത്തലത്തിലാണ് ഐഎഇഎയുടെ മുന്നറിയിപ്പ് കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നത്.