AmericaKerala

അറ്റ്‌ലാന്റയിൽ സിഡിസി ആസ്ഥാനത്തിന് സമീപം വെടിവെപ്പ്‌ ,  പോലീസ് ഉദ്യോഗസ്ഥൻറെ നില ഗുരുതരം, സംശയിക്കപ്പെടുന്നയാൾ കൊല്ലപ്പെട്ടു .

അറ്റ്ലാന്റയിലെ സിഡിസി ആസ്ഥാനത്തിനും എമോറി യൂണിവേഴ്സിറ്റിക്കും സമീപമുണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. സംശയിക്കപ്പെടുന്നയാൾ മരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്, വെടിവച്ചയാളുടെ മരണം സ്വയം വെടിവച്ചതിന്റെ ഫലമായിരിക്കാം.
കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് അക്രമിക്ക് ചില സംശയങ്ങളുണ്ടായിരുന്നതാവാം സിഡിസി ആസ്ഥാനം ലക്ഷ്യമിടാൻ കാരണമെന്ന് പോലീസ് സംശയിക്കുന്നു. സിഡിസി ജീവനക്കാരൻ നൽകിയ വിവരമനുസരിച്ച്, ഒരാൾ സിഡിസി ആസ്ഥാനത്തിന് സമീപമെത്തി കെട്ടിടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.

സംഭവം നടന്ന ഉടൻ തന്നെ സിഡിസി കാമ്പസിലെ ഡേ കെയറിലുണ്ടായിരുന്ന 92 കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അറ്റ്‌ലാന്റ മേയർ ആൻഡ്രേ ഡിക്കൻസ് അറിയിച്ചു. അക്രമിയെ ഒരു സിവിഎസ് കടയുടെ രണ്ടാം നിലയിൽ വെച്ചാണ് കണ്ടെത്തിയത്. ഇയാൾക്ക് വെടിയേറ്റത് പോലീസുമായുള്ള ഏറ്റുമുട്ടലിലാണോ അതോ സ്വയം വെടിവെച്ചതാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ മറ്റ് സാധാരണക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

വെടിവെപ്പിനെ തുടർന്ന് എമോറി യൂണിവേഴ്സിറ്റി കാമ്പസ്, സിഡിസി ആസ്ഥാനം എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇത് പിൻവലിച്ചു. പരിക്കേറ്റ  പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കാണാൻ ഡി കാൽബ് കൗണ്ടി അധികാരികൾ ആശുപത്രിയിലെത്തിയതായി അറ്റ്‌ലാന്റ മേയർ അറിയിച്ചു.

അതേസമയം, അക്രമി ആത്മഹത്യാപരമായ പ്രവണതകൾ കാണിച്ചിരുന്നതായി അയാളുടെ പിതാവ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെടിവെപ്പിന് തൊട്ടുമുമ്പ് ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് പിതാവ് പോലീസിനെ വിളിച്ചറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

Show More

Related Articles

Back to top button