ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായി പുതിയ പരിശീലന സംഘത്തെ നാസ പരിചയപ്പെടുത്തി; മലയാളിയുടെ മരുമകളും ടീമില്‍

ഫ്‌ളോറിഡ : അന്താരാഷ്ട്ര ബഹിരാകാശ നിലയം, ചന്ദ്രന്‍, ചൊവ്വ തുടങ്ങി ഭാവിയിലെ പ്രധാന ദൗത്യങ്ങള്‍ക്കായി പുതിയ പരിശീലന സംഘത്തെ തിരഞ്ഞെടുത്തതായി നാസ പ്രഖ്യാപിച്ചു. ആറ് പൈലറ്റുമാരും, ഒരു ബയോമെഡിക്കല്‍ എഞ്ചിനീയറും, ഒരു അനസ്തേഷ്യോളജിസ്റ്റും, ഒരു ജിയോളജിസ്റ്റും, മുന്‍ സ്‌പേസ് എക്‌സ് ലോഞ്ച് ഡയറക്ടറും ഉള്‍പ്പെടുന്ന 10 പേരടങ്ങുന്ന സംഘത്തെയാണ് 8,000-ത്തിലധികം അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കിയത്. നാല് പുരുഷന്മാരും ആറ് സ്ത്രീകളും ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ മലയാളിയുടെ മരുമകളായ അന്ന മേനോനും ഇടം പിടിച്ചു.
സ്‌പേസ് എക്‌സിലെ മെഡിക്കല്‍ വിദഗ്ധനും മലയാളിയായ ഡോ. അനില്‍ മേനോന്റെ ഭാര്യയായ അന്ന മേനോന്‍ (35) 2024-ലെ സ്‌പേസ് എക്‌സ് പോളാരിസ് ഡോണ്‍ ദൗത്യത്തില്‍ ഓണ്‍ബോര്‍ഡ് മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. 2018-ല്‍ സ്‌പേസ് എക്‌സില്‍ ചേരുന്നതിന് മുമ്പ്, ഏഴ് വര്‍ഷം നാസയില്‍ ബയോമെഡിക്കല്‍ ഗവേഷകയും ഫ്‌ളൈറ്റ് കണ്‍ട്രോളറുമായും പ്രവര്‍ത്തിച്ച അനുഭവം അവര്‍ക്കുണ്ട്. “നാസ കുടുംബത്തോടൊപ്പം തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. കൂടുതല്‍ ആളുകള്‍ ബഹിരാകാശത്തേക്ക് കടക്കുമ്പോള്‍ അവരെ സുരക്ഷിതമായും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ഈ സമയം വളരെ ആവേശകരമാണ്,” എന്ന് അന്ന പ്രതികരിച്ചു.
ബെൻ ബെയ്‌ലി (38) – നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 30-ലധികം വ്യത്യസ്ത വിമാനങ്ങൾ 2,000 മണിക്കൂറിലധികം പറത്തി. UH-60 ബ്ലാക്ക് ഹോക്ക്, CH-47F ചിനൂക്ക് ഹെലികോപ്റ്ററുകളിലെ സേവനപരിചയം അദ്ദേഹത്തിനുണ്ട്.
ലോറൻ എഡ്ഗർ (40) – നാസയുടെ ചൊവ്വ പര്യവേക്ഷണ റോവറുകൾക്ക് പിന്തുണ നൽകിയ ഗവേഷക. അടുത്തിടെ ആർട്ടെമിസ്-3 മൂൺ ലാൻഡിംഗ് ദൗത്യത്തിൽ ഡെപ്യൂട്ടി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി പ്രവർത്തിച്ചു. കാൽടെക്കിൽ നിന്ന് ജിയോളജിയിൽ പിഎച്ച്.ഡി നേടി.
മേജർ ആദം ഫുർമാൻ (35) – വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റ്. എഫ്-16, എഫ്-35 ജെറ്റുകൾ 2,100 മണിക്കൂറിലധികം പറത്തി. ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി.
മേജർ കാമറൂൺ ജോൺസ് (35) – എയർഫോഴ്‌സ് ടെസ്റ്റ് പൈലറ്റ് സ്കൂളും എയർഫോഴ്‌സ് വെപ്പൺസ് സ്കൂളും ബിരുദധാരിയായ അദ്ദേഹം 1,600 മണിക്കൂറിലധികം ഉയർന്ന പ്രകടനമുള്ള വിമാനങ്ങൾ, പ്രത്യേകിച്ച് F-22 റാപ്റ്റർ, പറത്തിയിട്ടുള്ളത്.
യൂറി കുബോ (40) – മുൻ സ്‌പേസ് എക്‌സ് ലോഞ്ച് ഡയറക്ടർ. ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
റെബേക്ക ലോളർ (38) – നേവൽ അക്കാദമി ബിരുദധാരിയായ ഇവർ നേവി പി-3 ഓറിയോൺ പൈലറ്റും ടെസ്റ്റ് പൈലറ്റുമാണ്. 2,800 മണിക്കൂറിലധികം വിമാനം പറത്തിയിട്ടുള്ള അനുഭവസമ്പത്തുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സമയത്ത് യുണൈറ്റഡ് എയർലൈൻസ് ടെസ്റ്റ് പൈലറ്റായിരുന്നു.
ഇമെൽഡ മുള്ളർ (34) – വെർമോണ്ട് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ മുൻ നാവികസേന അണ്ടർസീ മെഡിക്കൽ ഓഫീസർ. തിരഞ്ഞെടുപ്പിന്റെ സമയത്ത് ജോൺസ് ഹോപ്കിൻസ് മെഡിക്കൽ സ്‌കൂളിലെ അനസ്തേഷ്യ വിഭാഗത്തിൽ പ്രവർത്തിച്ചു.
എറിൻ ഓവർകാഷ് (34) – നേവി ലെഫ്റ്റനന്റ് കമ്മീഷണറും ടെസ്റ്റ് പൈലറ്റുമാണ്. എഫ്/എ-18, എഫ്/എ-18എഫ് സൂപ്പർ ഹോർനെറ്റ് പറത്തിയിട്ടുള്ള പരിചയം. യുഎസ്എ വനിതാ റഗ്ബി ദേശീയ ടീമിലും പരിശീലനം നേടിയിട്ടുണ്ട്.
കാതറിൻ സ്പൈസ് (43) – മുൻ മറൈൻ കോർപ്സ് എഎച്ച്-1 ആക്രമണ ഹെലികോപ്റ്റർ പൈലറ്റും നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂൾ ബിരുദധാരിയും. 2,000 മണിക്കൂറിലധികം പറക്കൽ സമയത്തെ പരിചയം. നിലവിൽ ഗൾഫ്സ്ട്രീം എയ്‌റോസ്‌പേസ് കോർപ്പറേഷന്റെ ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയറിംഗ് ഡയറക്ടറാണ്.
പുതിയ സംഘത്തെ പരിചയപ്പെടുത്തിക്കൊണ്ട്, “ഈ 10 പേരിൽ ഒരാൾ ചൊവ്വയിൽ കാലുകുത്തുന്ന ആദ്യ അമേരിക്കക്കാരിൽ ഒരാളാകാം, അത് ചരിത്രപരമായ നേട്ടമാകും,” എന്ന് നാസയുടെ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള ആദ്യത്തെ ബഹിരാകാശയാത്രിക പരിശീലന സംഘമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




