കുട്ടികളുടെ സുരക്ഷയ്ക്കായി കുരങ്ങിനെ വെടിവെച്ചു കൊന്ന് യുവതി; മിസിസിപ്പിയിൽ സംഭവം

മിസിസിപ്പിയിലെ ഹൈഡൽബർഗ് പ്രദേശത്ത് ജെസിക്ക ബോണ്ട് ഫെർഗസൺ എന്ന യുവതി കുരങ്ങിനെ വെടിവെച്ച് കൊന്നതായി റിപ്പോർട്ടുകൾ. തൻ്റെ അഞ്ചു മക്കളുടെ സുരക്ഷ ഉറപ്പാക്കാനായിരുന്നു ഈ നടപടി എന്നാണ് യുവതിയുടെ മൊഴി. നാലു മുതൽ പതിനാറ് വയസ്സ് വരെയുള്ള കുട്ടികളാണ് ജെസിക്കയ്ക്കുള്ളത്.
ഞായറാഴ്ച രാവിലെ 16 വയസുകാരനായ മകൻ വീട്ടിനടുത്ത് കുരങ്ങിനെ കണ്ടതായി അമ്മയോട് പറഞ്ഞതിനെത്തുടർന്ന് ജെസിക്ക വെടിവച്ചെന്നാണ് വിവരം. ഏകദേശം 60 അടി അകലെയായിരുന്നു കുരങ്ങ് ഉണ്ടായിരുന്നത്. “കുരങ്ങിൽ നിന്ന് രോഗം പകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്റെ കുട്ടികളെ സംരക്ഷിക്കാൻ ഏതൊരു അമ്മയും ചെയ്തതേ ഞാൻ ചെയ്തുള്ളൂ,” ജെസിക്ക മാധ്യമങ്ങളോട് പറഞ്ഞു.
ജാസ്പർ കൗണ്ടി ഷെരീഫ് ഓഫീസ് കുരങ്ങിനെ വീട്ടിനടുത്ത് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. തുടർന്ന് വന്യജീവി വകുപ്പ് മൃതദേഹം ഏറ്റെടുത്തു. കുരങ്ങ് ലൂയിസിയാനയിലെ ന്യൂ ഓർലീൻസിലുള്ള ടുലെയ്ൻ യൂണിവേഴ്സിറ്റിയുടെ നാഷണൽ ബയോമെഡിക്കൽ റിസർച്ച് സെന്ററിലേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഇവർ പ്രൈമേറ്റുകൾ നൽകാറുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഹൈവേ 59ൽ ലോറി മറിഞ്ഞ അപകടത്തിൽ 21 കുരങ്ങുകളിൽ മൂന്ന് എണ്ണം രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചിരുന്നു. റീസസ് മക്കാക്ക് ഇനത്തിൽപ്പെട്ട ഈ കുരങ്ങുകൾ മനുഷ്യരോട് അടുപ്പമായി ജീവിക്കാൻ കഴിയുന്നവരുമെന്നും അതീവ കൗതുകമുള്ള സ്വഭാവക്കാരാണെന്നും വന്യജീവി വകുപ്പ് വ്യക്തമാക്കി. അപകടത്തിന് ശേഷം പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, കുരങ്ങുകൾക്ക് രോഗബാധയില്ലെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായതായി ടുലെയ്ൻ സർവകലാശാല വക്താവ് അറിയിച്ചു. അപകടത്തിൽ ചില കുരങ്ങുകൾ മരിക്കുകയും ചിലത് രക്ഷപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്. സംഭവം സംബന്ധിച്ച് ഹൈവേ പട്രോൾ സംഘം അന്വേഷണം തുടരുകയാണ്.




