‘ഓപ്പറേഷൻ സിന്ദൂർ’: പാക്കിസ്ഥാനെതിരെ കരയാക്രമണത്തിനും ഇന്ത്യ സജ്ജമായിരുന്നു — കരസേനാ മേധാവി

ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ നടന്നു കൊണ്ടിരിക്കെ പാക്കിസ്ഥാനെതിരെ വൻതോതിലുള്ള കരയാക്രമണം നടത്താൻ ഇന്ത്യൻ സൈന്യം പൂർണസജ്ജമായിരുന്നുവെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ന്യൂഡൽഹിയിൽ നടന്ന വാർഷിക സൈനിക ദിന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശക്തമായ കരയാക്രമണത്തിന് സൈന്യം തയ്യാറായിരുന്നുവെന്ന് ജനറൽ ദ്വിവേദി പറഞ്ഞു. ഭാവിയിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനങ്ങൾ ഉണ്ടായാൽ, മുമ്പത്തെപ്പോലെ നിയന്ത്രണങ്ങൾ പാലിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2025 മെയ് മാസത്തിൽ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകര ക്യാമ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇന്ത്യയുടെ നിരീക്ഷണ സംവിധാനങ്ങൾ പൂർണ ജാഗ്രതയിലാണെന്നും ആവശ്യമായ എല്ലാ നടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം എട്ട് ഭീകര ക്യാമ്പുകൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് അപ്പുറത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുമാണെന്ന് വ്യക്തമാക്കി. ഈ ക്യാമ്പുകളിൽ ഇപ്പോഴും സാന്നിധ്യമോ പരിശീലന പ്രവർത്തനങ്ങളോ നടക്കുന്നതായി സൂചനകളുണ്ടെന്നും, അത്തരം പ്രവർത്തനങ്ങൾ വീണ്ടും ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറാകാത്ത പക്ഷം, ലോകഭൂപടത്തിൽ തന്നെ ആ രാജ്യത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമെന്നും ജനറൽ ദ്വിവേദി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഈ നടപടിയുടെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് പ്രധാന ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.




