ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് ഏപ്രിൽ 24-ന് തുടക്കമാകും.

കൊച്ചി: ഇൻഫോപാർക്കിലെ ഐടി ജീവനക്കാര്‍ പങ്കെടുക്കുന്ന ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റിന് ഏപ്രിൽ 24-വെള്ളിയാഴ്ച തുടക്കമാകും. തൃക്കാക്കര ബി.എം.സി സ്പോർട്സ് ഫുട്ബോൾ ടർഫിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് ഈ വർഷത്തെ മത്സരങ്ങൾ കിക്ക് ഓഫ് ചെയ്യുന്നത്.
ഇൻഫോപാർക്കുമായി സഹകരിച്ച് കാൽപൈൻ ഗ്രൂപ്പാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്. ഐടി മേഖലയിലെ പിരിമുറുക്കവും ജോലി സമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിനോടൊപ്പം ജീവനക്കാരുടെ ഫുട്ബോള്‍ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും ടൂര്‍ണമന്റിനുണ്ട്. പുരുഷന്മാർക്കായി സെവൻസ് ഫുട്ബോളും വനിതകൾക്കായി ഫൈവ്സ് ഫുട്ബോൾ മത്സരങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
മൂന്നു ലക്ഷം രൂപയോളമാണ് ടൂര്‍ണമന്റിലെ സമ്മാനത്തുക. ടൂർണമെന്റിന്റെ ആദ്യ ഘട്ടമായ ലീഗ് മത്സരങ്ങൾ ഏപ്രിൽ 24 മുതൽ മെയ് 9 വരെ തൃക്കാക്കര ബി.എം.സി ഫുട്ബോൾ ടർഫിൽ വെച്ച് നടക്കും. ലീഗ് ഘട്ടത്തിന് ശേഷം നോക്കൗട്ട് മത്സരങ്ങൾ മെയ് 14 മുതൽ മെയ് 23 വരെ ഇൻഫോപാർക്ക് എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള യുണൈറ്റഡ് സ്പോർട്സ് സെന്ററിലാണ് അരങ്ങേറുന്നത്. വൈകിട്ട് 6 മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ.
ആഴ്ചാവസാനങ്ങളിലും പ്രവൃത്തിദിവസങ്ങളിലുമായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇൻഫോപാർക്കിന്റെ കൊച്ചി ഫേസ് ഒന്ന്, രണ്ട്, തൃശൂര്‍, ചേര്‍ത്തല കാമ്പസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളിലെ ടീമുകൾ മൈതാനത്ത് ഏറ്റുമുട്ടും.




