ബോക്സിങ് റിങ്ങിൽ വീണ്ടും ഇന്ത്യൻ ഇടിമുഴക്കം. പ്രൊഫഷനൽ ബോക്സിങ്ങിൽ വിജേന്ദർ സിങ്ങിന് തുടർച്ചയായ നാലാം നോക്കൗട്ട് വിജയം. ഹംഗേറിയൻ ബോക്സർ അലക്സാണ്ടർ ഹോർവാത് മൂന്നാം റൗണ്ടിൽ വിജേന്ദറിനോട് പരാജയം സമ്മതിച്ചു.
ലിവർപൂളിലെ എക്കോ അരീനയിൽ പാമ്പിൻചോര കുടിച്ചെത്തിയ ഹംഗേറിയക്കാരൻ അലക്സാണ്ടർ ഹോർവാതിന്, വിജേന്ദറിന്റ ഇടികൊണ്ട് ഇഴയാനായിരുന്നു വിധി. വെല്ലുവിളികളിലല്ല റിങ്ങിലെ പവർ പഞ്ചുകളിലാണ് കാര്യമെന്ന് വിജേന്ദർ വീണ്ടും തെളിയിച്ചു.
ആദ്യ റൗണ്ടിൽ തന്നെ വിജേന്ദറിന്റെ പഞ്ചുകൾ അലക്സാണ്ടർ ഹോർവാതിന്റെ മുഖത്ത് പതിഞ്ഞു. രണ്ടാം റൗണ്ടിൽ ഹോർവാത് പ്രതിരോധത്തിലൂന്നി. കൗണ്ടർ അറ്റാക്കിനുള്ള ദുർബലശ്രമങ്ങളും വിജയിച്ചില്ല. കാര്യം പന്തിയല്ലെന്ന് കണ്ട ഹംഗേറിയൻ താരം മൂന്നാം റൗണ്ടിൽ പരാജയം സമ്മതിച്ച് കൂടുതൽ ഇടികൊള്ളാതെ രക്ഷപ്പെട്ടു.
പ്രൊഫഷനൽ ബോക്സിങ് റിങ്ങിൽ പരാജയമറിയാതെ മുന്നേറുന്ന വിജേന്ദർ മൽസരിച്ച നാലിലും നോക്കൗട്ട് വിജയമാണ് സ്വന്തമാക്കിയത്. ജൂണിൽ ഇന്ത്യയിൽ നടക്കുന്ന ഡബ്ല്യൂ.ബി.ഒ. ഏഷ്യൻ ബെൽറ്റ് കിരീടപ്പോരാട്ടമാണ് വിജേന്ദറിനെ കാത്തിരിക്കുന്ന യഥാർഥ വെല്ലുവിളി