ഇന്ത്യയ്ക്ക് അനുകൂലമായ സമാധാന ശ്രമം ട്രംപ് സ്വീകരിക്കുമോ?

ഹൂസ്റ്റൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശക്തമായ സംഘര്‍ഷ സാഹചര്യം തുടരുമ്പോള്‍ പ്രശ്നപരിഹാരത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെടുമോ എന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധ സാധ്യത വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ട്രംപ് ഭരണകൂടം ഇന്ത്യക്ക് അനുകൂലമായ ഒരു സമാധാന വാഗ്ദാനം നല്കാന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വിദേശനയ വിദഗ്ധനായ ജോണ്‍ മിയര്‍ഷൈമര്‍ അഭിപ്രായപ്പെട്ടു.
ട്രംപ് ഇന്ത്യയ്ക്ക് ലാഭകരമായ സാമ്പത്തിക പ്രോത്സാഹനങ്ങള്‍ നല്കി പാക്കിസ്ഥാനുമായുള്ള യുദ്ധം തടയാന്‍ ശ്രമിക്കുമെന്നുമാണ് മിയര്ഷൈമറുടെ വിലയിരുത്തല്‍. ഇന്ത്യയെ സഹായിക്കുന്ന തരത്തിലുള്ള ‘സ്വീറ്റ് ഹാര്‍ട്ട് ഡീല്‍’ ട്രംപ് നല്‍കാമെന്നും, ഇന്ത്യയെ യുദ്ധത്തിലേക്ക് തള്ളാന്‍ ട്രംപ് ആഗ്രഹിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദി ഭരണകൂടത്തോടുള്ള ട്രംപിന്റെ സമീപനം സൗഹൃദപരമാണെന്നും, ട്രംപ് ഭരണകാലത്ത് ഇന്ത്യയുമായി അമേരിക്കന്‍ ബന്ധം ശക്തമായതായും മിയര്‍ഷൈമര്‍ വ്യക്തമാക്കി. കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഇപ്പോഴത്തെ നിലപാട് വ്യക്തമല്ലെങ്കിലും, ഇന്ത്യ വലിയ രീതിയിലുള്ള ആക്രമണം നടത്തുന്നത് തടയുകയാണ് യുഎസ് നയതന്ത്ര ശ്രമങ്ങളുടെ പ്രധാന ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനിക ശേഷികളില്‍ വലിയ വ്യത്യാസമുണ്ടെന്നും, ഇന്ത്യയ്ക്കാണ് ഇക്കാലയളവില്‍ കൂടുതല്‍ ആധിപത്യം ലഭിച്ചതെന്നും മിയര്‍ഷൈമര്‍ വിലയിരുത്തുന്നു. എന്നാല്‍ ട്രംപ് മുന്‍ പ്രസിഡന്റുമാരെ പോലെ അടിയന്തിരമായി പ്രതികരിക്കുമോ എന്നതില്‍ സംശയമുണ്ടെന്നും, അമേരിക്കയുടെ ഇടപെടല്‍ നിസ്സാരമാകാന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ കൈവശംവെച്ചിട്ടുള്ളതും മുമ്പ് യുദ്ധങ്ങള്‍ നടത്തിയ ചരിത്രമുണ്ടെന്നതും പ്രശ്നത്തിന്റെ ഗുരുതരത്വം വര്‍ധിപ്പിക്കുന്നു. മുന്‍പ് നടത്തിയതുപോലെ തന്നെ ഈ പ്രശ്നത്തില്‍ അമേരിക്ക കരുതലോടെയുള്ള ഇടപെടലുകള്‍ തുടരണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.




