ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസം: മാതാപിതാക്കൾക്ക് 10 വർഷം വരെ കൂടെയിരിക്കാൻ പുതിയ വിസ

ന്യൂസിലാണ്ട് ∙ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള താമസക്കാരുടെയും പൗരന്മാരുടെയും മാതാപിതാക്കള്‍ക്ക് 10 വര്‍ഷം വരെ കൂടെയിരിക്കാനുള്ള അവസരം നല്‍കി ന്യൂസിലാന്‍ഡ് പുതിയ ദീര്‍ഘകാല വിസ സംവിധാനം പ്രഖ്യാപിച്ചു. ‘പാരന്റ് ബൂസ്റ്റ് വിസ’ എന്ന പേരിലുള്ള പുതിയ വിസയ്ക്കായി 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷ സ്വീകരിക്കണമെന്ന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു.
ഈ വിസയിലൂടെ സ്ഥിര താമസമോ സെറ്റില്‍മെന്റ് അവകാശങ്ങളോ ലഭിക്കില്ല. എന്നാല്‍ ആദ്യം അഞ്ചുവര്‍ഷത്തേക്ക് സൗകര്യപ്രദമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റര്‍ വിസ മാതാപിതാക്കള്‍ക്ക് ലഭിക്കും. നിബന്ധനകള്‍ പാലിച്ചാല്‍ പിന്നീട് കൂടി അപേക്ഷിച്ചു അഞ്ച് വര്‍ഷം കൂടി താമസിക്കാം. ഇതിനാൽ പരമാവധി 10 വര്‍ഷം വരെ ഒരു തുടർച്ചയായ കാലയളവിൽ മാതാപിതാക്കള്‍ക്ക് കുട്ടികളോടൊപ്പം കഴിയാൻ കഴിയുന്ന വിധമായിരിക്കും പുതിയ പദ്ധതി.
നിലവിലുള്ള ‘പാരന്റ്-ഗ്രാന്‍ഡ്പാരന്റ് വിസിറ്റര്‍ വിസ’ മൂന്ന് വര്‍ഷത്തിനുള്ളില്‍ പരമാവധി 18 മാസം മാത്രം അനുവദിക്കുന്നതാണെങ്കിലും പുതിയ വിസ തുടർച്ചയായ അഞ്ച് വര്‍ഷത്തെ താമസവും, പിന്നെയും അഞ്ചുവര്‍ഷത്തേക്കുള്ള വിപുലീകരണവും അനുവദിക്കുന്നതാണ്. ഇത് ഇന്ത്യയിൽ നിന്നും ന്യൂസിലാൻഡിലെ മക്കളെ കാണാൻ ഇടയ്ക്കിടെ വിസ പുതുക്കേണ്ടി വരുന്ന പഴയ രീതിക്ക് ശുഭപര്യവസാനം കുറിക്കുന്നു.
പുതിയ വിസയ്‌ക്കായി അപേക്ഷിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ ന്യൂസിലാന്‍ഡ് പൗരന്മാരോ സ്ഥിരതാമസക്കാരോ ആകണം. ദത്തെടുത്ത കുട്ടികളെയും ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരാകാം, പക്ഷേ ഒരു സമയത്ത് ഒരേയൊരു മാതാപിതാവിനാണ് വിസ അനുവദിക്കപ്പെടുക.
വിസയ്ക്ക് അപേക്ഷിക്കാന്‍ ആരോഗ്യ പരിശോധനകളും പശ്ചാത്തല പരിശോധനകളും നിര്‍ബന്ധമാണ്. രണ്ട് മെഡിക്കല്‍ ടെസ്റ്റുകള്‍ – ഒന്നാം വിസയ്ക്ക് അപേക്ഷിക്കുമ്പോഴും, മറ്റൊന്ന് മൂന്നാം വര്‍ഷത്തിലുമാണ് നിര്‍ബന്ധിതമായിരിക്കുന്നത്. ഇത് ന്യൂസിലാന്‍ഡിന് പുറത്ത് തന്നെ പൂര്‍ത്തിയാക്കണം. ഭാഷാ വൈദഗ്ധ്യം ഈ വിസയ്ക്ക് ആവശ്യമില്ലാത്തതിനാല്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തവരേയും ബാധിക്കില്ല.
സ്പോണ്‍സര്‍മാരായ മക്കള്‍ ആകെതുകയായെങ്കിലും ശരാശരി വരുമാനം തെളിയിക്കണം. പകരമായി, വ്യക്തിഗത വരുമാനമായി വര്‍ഷത്തില്‍ കുറഞ്ഞത് NZD $32,600 കാണിച്ചാലും മതിയാകും. അപേക്ഷകര്‍ സ്വന്തമായി ഫണ്ടുകളായി NZD $160,000 (തനിച്ചുള്ളവരാകുകയാണെങ്കില്‍) അല്ലെങ്കില്‍ NZD $250,000 (ദമ്പതികള്‍) ഉണ്ടെന്ന് തെളിയിക്കണം. യാത്രയുടെ മുഴുവന്‍ കാലത്തേക്കും മാതാപിതാക്കള്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കൈവശം വയ്ക്കേണ്ടതുണ്ട്.
ഈ വിസയില്‍ ജോലി ചെയ്യാൻ അനുവാദമില്ലെങ്കിലും, വിസ ഉടമകള്‍ക്ക് വർഷത്തിൽ 3 മാസം വരെ പഠിക്കാനോ, വിദേശ തൊഴിലുടമകളെ സഹായിക്കുന്ന പരിപാടികളിൽ ജോലി ചെയ്യാനോ കഴിയും. എന്നാല്‍ ഇവയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധ്യത ഉണ്ടാകാം.
പുതിയ വിസ വ്യവസ്ഥ, ദീർഘകാലം മക്കളോടൊപ്പം താമസിക്കാനാഗ്രഹിക്കുന്ന ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് വലിയ ആശ്വാസമാണ്.